റിയാസ് മൗലവി വധക്കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി; വിധി പറയുക കൊല്ലപ്പെട്ട് ഏഴാം വര്‍ഷം തികയുന്ന മാര്‍ച്ച് 20ന്

LATEST UPDATES

6/recent/ticker-posts

റിയാസ് മൗലവി വധക്കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി; വിധി പറയുക കൊല്ലപ്പെട്ട് ഏഴാം വര്‍ഷം തികയുന്ന മാര്‍ച്ച് 20ന്


 കാസര്‍കോട്: ചൂരിയിലെ മദ്‌റസാധ്യാപകന്‍ റിയാസ് മൗലവിയെ പള്ളിയില്‍ കയറി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. മാര്‍ച്ച് 20നാണ് കേസില്‍ വിധി പറയുകയെന്ന് കോടതി അറിയിച്ചു. റിയാസ് മൗലവി കൊല്ലപ്പെട്ട് ഏഴ് വര്‍ഷം തികയുന്ന ദിനമാണത്.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയെ ആര്‍.എസ്.എസ് സംഘം കഴുത്തറുത്ത് കൊന്നത്. പള്ളിയിലെ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്നാണ് പ്രതികള്‍ കൃത്യം നടത്തിയത്.


കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡയിലെ അജേഷ് എന്ന അപ്പു, നിതിന്‍ കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് പ്രതികള്‍. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴ് വര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്.



സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്ന എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തെളിവ് സഹിതം വ്യക്തമാക്കിയിരുന്നു. അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റിയാസ് മൗലവി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കൊവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്. ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.എന്‍.എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പൊലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു. കേസിന്റെ വിചാരണയും അന്തിമവാദവും തുടര്‍ നടപടികളും കോടതി പൂര്‍ത്തിയാക്കിയിരുന്നു.


Post a Comment

0 Comments