വീണ്ടും ആക്രമണത്തിനൊരുങ്ങി ഇസ്രായേല്‍; തിരിച്ചടി കനത്തതായിരിക്കുമെന്ന് ഇറാന്‍

LATEST UPDATES

6/recent/ticker-posts

വീണ്ടും ആക്രമണത്തിനൊരുങ്ങി ഇസ്രായേല്‍; തിരിച്ചടി കനത്തതായിരിക്കുമെന്ന് ഇറാന്‍



തെല്‍ അവീവ്: അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ മുന്നറിയിപ്പ് അവഗണിച്ച് ഇറാനെതിരെ വീണ്ടും ആക്രമണം നടത്താന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു. യുദ്ധം വ്യാപിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും എന്നാല്‍, രാജ്യത്തെ ആക്രമിക്കുന്ന എല്ലാ കൈകളും അറുത്തുമാറ്റുമെന്നും ഇസ്രായേല്‍ സൈനിക മേധാവി ഹെര്‍സി ഹാല്‍വി പറഞ്ഞു.


ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിലാണ് ഇറാനെതിരെ പ്രത്യാക്രമണം നടത്താന്‍ ധാരണ. മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തില്‍തിരിച്ചടിയുടെ സ്വഭാവവും വ്യാപ്തിയും നിര്‍ണയിച്ചിട്ടില്ല. ഇന്ന് വീണ്ടും യോഗം ചേരും.

നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ച് ഇസ്രായേലിലേക്ക് തൊടുത്തുവിട്ട ഇറാന്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് സൈനികമേധാവി ഹെര്‍സി ഹാല്‍വി പറഞ്ഞു. ഇറാന്റെ ആക്രമണം നടന്ന നവാതിം എയര്‍ബേസ് സന്ദര്‍ശിച്ചാണ് സൈനിക മേധാവിയുടെ പ്രതികരണം. സൈനിക താവളത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപോര്‍ട്ട്.


ഇറാനെ അക്രമിക്കാനുളള തീരുമാനം ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ അറിയിച്ചു. പ്രത്യാക്രമണം തീരുമാനിക്കേണ്ടത് ഇസ്രായേല്‍ ആണെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

അതേസമയം, പ്രശ്‌നം വഷളാവുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാവരും തയാറാകണമെന്ന് ചൈനയും കനഡയും ആവശ്യപ്പട്ടു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയനുമായി ഫോണില്‍ ബന്ധപ്പെട്ടു. സംഘര്‍ഷം വ്യാപിക്കുന്നതു തടയാന്‍ വിവേകപൂര്‍ണമായ നടപടി സ്വീകരിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു. ഖത്തര്‍ അമീര്‍ ഇറാന്‍, തുര്‍ക്കി പ്രസിഡന്റുമാരുമായി ഫോണില്‍ സംസാരിച്ചു.


അതേസമയം, കോണ്‍സുലേറ്റ് ആക്രമണത്തിനുള്ള മിനിമം മറുപടി മാത്രമാണ് കഴിഞ്ഞ ദിവസം നല്‍കിയതെന്നും ഇനിയും ആക്രമണം ഉണ്ടായാല്‍ കനത്ത തിരിച്ചടി തന്നെ നല്‍ുകമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ഇസ്രായേലിന് താക്കീത് നല്‍കി.

Post a Comment

0 Comments