13കാരിയുടെ ജീവനെടുത്തത് അത്യപൂര്‍വ്വ അമീബ; രോഗം പടര്‍ന്നത് സ്വിമ്മിങ് പൂളില്‍ നിന്ന്

LATEST UPDATES

6/recent/ticker-posts

13കാരിയുടെ ജീവനെടുത്തത് അത്യപൂര്‍വ്വ അമീബ; രോഗം പടര്‍ന്നത് സ്വിമ്മിങ് പൂളില്‍ നിന്ന്



കോഴിക്കോട്: ചികിത്സയിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിയായ 13 കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചിരുന്നെന്ന് സ്ഥിരീകരണം. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12-ന് ആണ് കുട്ടി മരിച്ചത്. മരണ കാരണം അത്യപൂര്‍വ്വ അമീബയെന്നാണ് പരിശോധനാ ഫലം.


തലവേദനയും ഛര്‍ദിയും കാരണമാണ് ദക്ഷിണ ചികിത്സ തേടിയത്. ആദ്യം കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി സ്വിമ്മിങ് പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സാധാരണഗതിയില്‍ രോഗകാരിയായ അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ദിവസം കൊണ്ട് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കേണ്ടതാണ്. എന്നാല്‍, ജനുവരി 28ന് വിനോദയാത്ര പോയ കുട്ടിക്ക് മേയ് എട്ടിനാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.


നട്ടെല്ലില്‍ നിന്നുള്ള നീരിന്റെ പരിശോധനയില്‍ അമീബിക് ട്രോഫോ സോയിഡ്സ് കാണപ്പെടുകയും അമീബിക് മെനിന്‍ഞ്ചോ എന്‍സെഫലൈറ്റസിന് ഉള്ള ആറ് മരുന്നുകള്‍ കുട്ടിക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത അമീബിക് മെനിഞ്ചൈറ്റിസില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ അമീബിക് സ്പീഷീസ് ഏതെന്ന് കണ്ടെത്താനുളള പരിശോധനകള്‍ നടത്തിയിരുന്നുവെന്ന് കുട്ടിയെ ചികിത്സിച്ച  കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ഇന്റന്‍സിവിസ്റ്റ് ഡോക്ടര്‍ അബ്ദുള്‍ റൗഫ് പറഞ്ഞു.



വെര്‍മമീബ വെര്‍മിഫോമിസ് എന്ന അപൂര്‍വ അമീബയുടെ സാന്നിധ്യമാണ് ഈ പരിശോധനയില്‍ കണ്ടെത്തിയത്. ഈ കേസ് ലോകത്തുതന്നെ അപൂര്‍വമായതിനാല്‍ രോഗാണുവിന്റെ ഇന്‍ക്യൂബേഷന്‍ പിരീഡ് ഉള്‍പ്പടെയുളള കാര്യങ്ങള്‍ കണ്ടെത്താന്‍ വിദഗ്ദപഠനം ആവശ്യമാണെന്നും ഡോക്ടര്‍ അറിയിച്ചു.


കഴിഞ്ഞ മാസം മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരി ഫദ്വ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കടലുണ്ടിപുഴയുടെ മൂന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട് കടവ് ഭാഗത്തെ വെള്ളം കെട്ടിനില്‍ക്കുന്ന കുഴിയില്‍ കുളിച്ച ബാലികക്ക് ഇവിടെനിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.



ഒഴുക്കില്ലാത്ത ജലാശയത്തിലാണ് സാധാരണ മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന അമീബ കാണപ്പെടുന്നത്. വെള്ളത്തില്‍ നിന്ന് മൂക്കിലൂടെയാണ് ഇത് മനുഷ്യന്റെ ശരീരത്തിലെത്തുക. തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് അമീബ ഇടയാക്കുന്നു. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ സാധ്യത കുറവാണ്.


അമീബിക് മസ്തിഷ്‌ക ജ്വരം രണ്ടുരീതിയില്‍ കാണപ്പെടാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂര്‍ച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിന്‍കോ എന്‍സെഫലൈറ്റിസ്, പതിയെ രോഗം മൂര്‍ച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എന്‍സെഫലൈറ്റിസ് എന്നിവയാണവ. 95 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് മരണ നിരക്ക്.



സ്വിമിങ് പൂള്‍ ഉള്‍പ്പടെ കൃത്രിമമായി വെള്ളം കെട്ടിനിര്‍ത്തുന്ന എല്ലാ ജല സ്ത്രോസ്സുകളിലും ഇത്തരം അമീബ കാണപ്പെടാം. അതിനാല്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം കെട്ടിനില്‍ക്കുന്ന എല്ലാ ജല സ്രോതസ്സുകളും പ്രോട്ടോക്കോള്‍ പ്രകാരം കൃത്യമായി ക്ലോറിനേഷന്‍ നടത്തി ശുചീകരിക്കേണ്ടതും അനിവാര്യമാണ്.

Post a Comment

0 Comments