കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. സഹവിദ്യാർത്ഥികൾക്ക് പഠനവിലക്ക് പാടില്ലെന്ന് കമ്മീഷൻ നിർദേശിച്ചു. കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമാണെന്നും ഞായറാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിച്ച് റിപ്പോർട്ട് നൽകണമെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞതുമായി ബന്ധപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടയാനുള്ള തീരുമാനം അനുച്ഛേദം 21 അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.
കുട്ടികൾ ആരോപണവിധേയർ മാത്രമാണെന്നും പരിക്ഷയെഴുതാൻ അനുമതി നൽകിയിട്ടുണ്ടെങ്കിൽ ഫലപ്രഖ്യാപനം തടയേണ്ട ആവശ്യമില്ലെന്നും അതിനാൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതുകൊണ്ട് നിയമനടപടികൾക്ക് ഒരു കോട്ടവും സംഭവിക്കില്ലന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
ഫലം നടഞ്ഞുവെക്കുന്നതിനും കൂട്ടികളെ ഡീബാർ ചെയ്യുന്നതിനും പരീക്ഷാസമയത്ത് ക്രമക്കേട് നടക്കണമെന്നും ഈ കേസിൽ അതുണ്ടായിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. മറ്റുകേസുകേസുകളിൽ കുറ്റാരോപിതരായ കൂട്ടികൾ പരീക്ഷയെഴുതുകയും ഫലം പുറത്തുവിടുകയും ചെയ്യുന്നുണ്ട് അതിനാൽ ഈ കേസിൽമാത്രം വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ബാലാവകാശ കമ്മീഷൻ കൂട്ടിച്ചേർത്തു.
അതേസമയം, കുറ്റാരോപിതരായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുമതി നൽകിയതിനെതിരേ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഫലം തടഞ്ഞുവെക്കാനും മൂന്നുവർഷത്തേക്ക് പരീക്ഷയെഴുതുന്നത് വിലക്കാനും കേരള പൊതുപരീക്ഷാ ബോർഡാണ് തീരുമാനിച്ചത്. ഇതനുസരിച്ച് പരീക്ഷാകമ്മിഷണർ ഉത്തരവിറക്കുകയും ചെയ്തു.
0 Comments