കോഴിക്കോട്: വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് പദവി രാജിവെച്ചു. നേരത്തെ മുസ്‍ലിം ലീഗ് വനിതാ സ്ഥാനാർഥികൾക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തുവന്ന നൂർബിന, ഇന്ന് കോഴിക്കോട് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. താൻ പദവി മാത്രമാണ് രാജിവെച്ചതെന്നും പാർട്ടി വിടില്ലെന്നും അവർ പറഞ്ഞു. പാർട്ടിക്കും ‘ഹരിത’ക്കുമെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് രാജി പ്രഖ്യാപനം.
പേരാമ്പ്രയിൽ ഫാത്തിമ തഹ്‍ലിയയെയും കൂത്തുപറമ്പിൽ ജയന്തി രാജനെയും സ്ഥാനാർഥിയാക്കിയതിൽ കടുത്ത പ്രതിഷേധവുമായി നൂർബിന രംഗത്തെത്തിയിരുന്നു. വനിതാ ലീഗിന് അർഹമായ സീറ്റ് നൽകിയില്ല എന്നും ജയന്തിരാജൻ സ്ഥാനാർഥിയായത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നുമാണ് അവർ കഴിഞ്ഞ ദിവസം ചോദിച്ചത്. ‘ബഹുമാനപ്പെട്ട പാണക്കാട് തങ്ങൾ പ്രഖ്യാപിച്ച പട്ടികയെ രണ്ടു കൈയും കൊട്ടി സ്വീകരിക്കുന്നു. പക്ഷേ, ലിസ്റ്റിൽ വന്ന രണ്ട് വനിതകളിൽ ഒന്ന് യൂത്ത് ലീഗിന്റെ മുഖവും മറ്റൊന്ന് മുസ്‍ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയുമാണ്. രണ്ടുപേരും എങ്ങനെയാണ് പാർട്ടിയിൽ പ്രവർത്തിച്ചതെന്ന് എനിക്കറിയില്ല. എന്തും പറയാവുന്നവരെയാണ് ക്വാളിഫിക്കേഷൻ ആയി വെക്കുന്നതെങ്കിൽ അതിൽ വനിതാലീഗിന് ദുഃഖമുണ്ട്, പ്രതിഷേധമുണ്ട്’ -എന്നായിരുന്നു നൂർബിനയുടെ പ്രതികരണം.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ