കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ 11:10 ഓടെയാണ് സംഭവം. കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പ്ലാറ്റ് ഫോമിൽ ഉള്ളപ്പോഴാണ് അപകടം. ഈ ട്രെയിൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2:05 ന് പുറപ്പെടേണ്ടിയിരുന്നതാണ് ട്രെയിൻ. അപകടം നടക്കുന്ന സമയത്ത് യാത്രക്കാർ ഇവിടെ ഇല്ലാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്. ഇവിടെ ഉണ്ടായിരുന്ന ചില ജീവനക്കാർ ഓടിമാറുകയും ചെയ്തു.
അപകടത്തെ തുടർന്ന് സ്റ്റേഷനിലെ വൈദ്യുതി ബന്ധം പൂർണമായി വിഛേദിച്ചിരിക്കുകയാണ്. പോലീസും അഗ്‌നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ട്രെയിൻ ഗതാഗതവും നിർത്തിവെച്ചിരിക്കുകയാണ്. നേത്രാവതി , ഏറനാട് ട്രെയിനുകൾ വെള്ളയിൽ , വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. ക്ലോക്ക് ടവറിന്റെ ശോചനീയവാസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കെട്ടിടം. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് കനത്ത മഴയാണ് പെയ്തിരുന്നത്. ഇതിനെത്തുടർന്ന് ക്ലോക്ക് ടവർ തകർന്നു വീണേക്കാമെന്ന മുന്നറിയിപ്പുകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് വിവരം. സുരക്ഷാ ക്രമീകരണങ്ങൾ നടത്തിവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ