ബുധനാഴ്‌ച, ഓഗസ്റ്റ് 05, 2026


രാജ്യത്ത് 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയേക്കും. ഇടപാട് നടത്തുന്നവരില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ വഴിയൊരുക്കുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇതുസംബന്ധിച്ച ‘പെയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട്’ ഭേദഗതി അവതരിപ്പിച്ചത്. അന്തിമ തീരുമാനം വരുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ യുപിഐ ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമായി തുടരും. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.3 ശതമാനം മുതല്‍ 0.5 ശതമാനം വരെ എംഡിആര്‍ ഈടാക്കുക എന്നതാണ് പരിഗണനയിലുള്ള നിര്‍ദ്ദേശങ്ങളിലൊന്ന്. 2,000 രൂപയ്ക്ക് മുകളിലുള്ള വലിയ പെയ്‌മെന്റുകള്‍ക്കായിരിക്കും ഫീസ് ഈടാക്കുക. ഇങ്ങനെയൊരു ഫീസ് നിലവില്‍ വന്നാല്‍ അത് വന്‍കിട വ്യാപാരികളെയാവും ബാധിക്കുക. അതേസമയം സാധാരണ ഉപഭോക്താക്കള്‍ക്കോ ചെറുകിട ബിസിനസുകാര്‍ക്കോ ഫീസ് രഹിത യുപിഐ ഇടപാടുകള്‍ നടത്തുന്നത് തുടരാം. പാല്‍, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഓട്ടോ, ടാക്സി യാത്രകള്‍ക്കും നടത്തുന്ന സാധാരണ കുറഞ്ഞ തുകയുടെ ഇടപാടുകളെ ഇത് ബാധിക്കില്ല. സൗജന്യ യുപിഐ സേവനങ്ങള്‍ നല്‍കുന്നത് ഭാവിയില്‍ വലിയ ബാധ്യതയാണെന്നാണ് പേയ്‌മെന്റ് സേവന രംഗത്തുള്ള കമ്പനികളുടെ വാദം. നിലവില്‍ ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനുള്ള സമയക്രമമോ വ്യക്തമായ തീരുമാനമോ ഘടനയോ തയ്യാറാക്കിയിട്ടില്ല. എങ്കിലും ഡിജിറ്റല്‍ പേയ്മെന്റ് മേഖലയുടെ ദീര്‍ഘകാല നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് പുനഃസ്ഥാപിക്കേണ്ടതുണ്ടെന്ന വ്യവസായ രംഗത്തെ വിദഗ്ധരുടെ ആവശ്യത്തിന് അനുസൃതമായാണ് പുതിയ നിയമ ചട്ടക്കൂട് ഒരുങ്ങുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ