ശനിയാഴ്‌ച, ഒക്‌ടോബർ 07, 2017
കാസര്‍കോട്: ലോറിയിടിച്ച് തകര്‍ന്ന ചന്ദ്രഗിരി പാലത്തിന്റെ കൈവരി പുനസ്ഥാപിച്ചതിനെ തുടര്‍ന്ന്, പൊളിഞ്ഞ കൈവരിയുടെ സിമന്റ് കട്ടകളും മറ്റ് അവശിഷ്ടങ്ങളും പുഴയിലേക്ക് തള്ളുന്നത് അതുവഴി പോവുകയായിരുന്ന കാസര്‍കോട് ഡിസിസി പ്രസിഡന്റ് ഹകീം കുന്നില്‍ കാണുകയും ഉടന്‍ അത് തടയുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ വിളിച്ച് പരാതി അറിയിച്ചപ്പോള്‍ കരാറുകാരനെതിരെ സ്വമേധയാ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു.

ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം പുഴ സംരക്ഷണ സമിതി നടത്തിയ പ്രതിജ്ഞയ്ക്ക് പിന്നാലെയാണ് പുഴയെ മലീമസമാക്കുന്ന തരത്തില്‍ പാലത്തിന്റെ കൈവരിയുടെ അവശിഷ്ടങ്ങള്‍ പുഴയില്‍ തള്ളിയത്. ഇതുവഴി വരുമ്പോള്‍ സംഭവം കണ്ട ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ കലക്ടറെ വിളിച്ചെങ്കിലും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് മന്ത്രിയെ നേരിട്ട് പരാതി അറിയിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ