തെരുവ് നായയെ വടിവാളുകൊണ്ട് വെട്ടി; ഇതരസംസ്ഥാന തൊഴിലാളിയ്ക്ക് 100 രൂപ പിഴ

തെരുവ് നായയെ വടിവാളുകൊണ്ട് വെട്ടി; ഇതരസംസ്ഥാന തൊഴിലാളിയ്ക്ക് 100 രൂപ പിഴ

കാഞ്ഞങ്ങാട്: വടിവാള്‍ കൊണ്ട് തെരുവുനായയുടെ തല വെട്ടി പരിക്കേല്‍പ്പിച്ച ഇതര സംസ്ഥാനതൊഴിലാളിക്ക് നൂറുരൂപ പിഴശിക്ഷ. പശ്ചിമ ബംഗാള്‍ സ്വദേശി ഡിജുമൃത്യ(21)വിനാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. രണ്ടുമാസം മുന്പ് മാവുങ്കാല്‍ മൂലകണ്ടത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഹോസ്ദുര്‍ഗ് പൊലീസ്, റോഡരികില്‍ തലക്ക് വെട്ടേറ്റ് ഗുരുതരമാവസ്ഥയില്‍ കാണപ്പെട്ടതെരുവ് നായയെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. പൊലീസ് നടത്തിയ  അന്വേഷണത്തില്‍ മാവുങ്കാലിലെ  വെല്‍ഡിംഗ് ഷോപ്പിലെ ജീവനക്കാരനായ ഡിജുമൃത്യയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി. പിന്നീട് ഇയാള്‍ക്കെതിരെ മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരകൃത്യത്തിന് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. ഇയാള്‍ നായയെ വെട്ടാനുപയോഗിച്ച വടിവാളും പൊലീസ് കണ്ടെടുത്തിരുന്നു.പൊലീസ് അറസ്റ്റു ചെയ്ത ഡിജോ കഴിഞ്ഞ രണ്ടുമാസത്തോളമായി ഹൊസ്ദുര്‍ഗ് സബ്ബ് ജയിലില്‍ റിമാന്റിലായിരുന്നു.  ഡിജോയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതിക്ക് കോടതി നൂറുരൂപ പിഴ വിധിച്ചത്. നൂറുരൂപ പിഴയടച്ച ഡിജോ  ജയില്‍ മോചിതനാവുകയും ചെയ്തു. തലക്ക് വെട്ടേറ്റ് ചികിത്സയിലൂടെ സുഖംപ്രാപിച്ച നായ ഇപ്പോള്‍ പൊലീസിന്റെ സംരക്ഷണത്തിലാണ്. പോലീസുകാര്‍ ഡിജോ എന്ന് പേരിട്ടിരിക്കുന്ന നായ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്റെ കാവല്‍ക്കാരനായി മാറിയിരിക്കുകയാണ്.

Post a Comment

0 Comments