ഞായറാഴ്‌ച, മാർച്ച് 10, 2019
ഡൽഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 27നാണ് വോട്ടെണ്ണൽ.

ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 11നും രണ്ടാം ഘട്ടം ഏപ്രിൽ 18നും മൂന്നാം ഘട്ടം ഏപ്രിൽ 23നും നാലാം ഘട്ടം ഏപ്രിൽ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും ഏഴാം ഘട്ടം മെയ് 19നും നടക്കും

29 സംസ്ഥാനങ്ങളിലെ 543 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡൽഹി വിഗ്യാൻ ഭവനിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തീയതികൾ പ്രഖ്യാപിച്ചത്. ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു.

എല്ലായിടത്തും വിവിപാറ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് സുനിൽ അറോറ പറഞ്ഞു. രാജ്യത്ത് ആകെ 90 കോടി വോട്ടർമാരുണ്ട്. ഇതിൽ 84 ലക്ഷം പുതിയ വോട്ടർമാരാണ്. 10 ലക്ഷം പോളിങ്ങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പോളിങ് സ്റ്റേഷനുകളിൽ മതിയായ സൌകര്യങ്ങൾ ഏർപ്പെടുത്തും. കുടിവെള്ളം, ശൗചാലയം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് സുനിൽ അറോറ പറഞ്ഞു.

ശക്തമായ സുരക്ഷ ഓരോ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. പ്രശ്നബാധിത മേഖലകളിൽ സിആർപിഎഫ് ഉൾപ്പടെയുള്ള കേന്ദ്രസേനകളെ വിന്യസിക്കും. സുരക്ഷയ്ക്കായി സിസിടിവി, വെബ് കാസ്റ്റിങ് തുടങ്ങിയ സൌകര്യങ്ങൾ ഏർപ്പെടുത്തും.

വോട്ട് ചെയ്യാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ ചിത്രവും ഉൾപ്പെടുത്തും.

തെരഞ്ഞെടുപ്പിന് മുമ്പായി വിപുലമായ കൂടിക്കാഴ്ച നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. വിവിധ ബോർഡ് പരീക്ഷകൾ, ഉത്സവങ്ങൾ തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്. സ്വതന്ത്ര തെരഞ്ഞെടുപ്പിനായി എല്ലാ ഒരുക്കങ്ങളും നടത്തിയെന്ന് സുനിൽ അറോറ.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കർക്കർശമായ ഇടപെടലുകൾ കമ്മീഷൻ നടത്തുമെന്ന് സുനിൽ അറോറ. പ്രകൃതിക്ക് ദോഷം ചെയ്യുന്ന വസ്തുക്കൾ പ്രചരണത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ല. രാത്രിയിലെ ഉച്ചഭാഷിണി ഉപയോഗം കർശനമായി തടയും. രാത്രി പത്തുമണി മുതൽ രാവിലെ ആറു മണി വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ