വെള്ളിയാഴ്‌ച, ജൂലൈ 26, 2019
ബെംഗളുരു: കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അയോഗ്യരാക്കി. ഒരു സ്വതന്ത്ര എംഎല്‍എയെയും രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയിരിക്കുന്നത്. സ്വതന്ത്ര എംഎല്‍എ ആയിരുന്ന ആര്‍.ശങ്കര്‍, കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്ന രമേശ് എല്‍.ജര്‍കിഹോളി, മഹേഷ് കുമതള്ളി എന്നീവരെയാണ് കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ്-ജെഡിയു സര്‍ക്കാരിനു പിന്തുണ നല്‍കിയിരുന്ന സ്വതന്ത്ര എംഎല്‍എ പിന്തുണ പിന്‍വലിക്കുകയും വിശ്വാസവോട്ടെടുപ്പില്‍ ഹാജരാകുകയും ചെയ്തിരുന്നില്ല. വിശ്വാസ വോട്ടില്‍ പങ്കെടുക്കാതെ മുംബൈ ആശുപത്രിയില്‍ കഴിയുന്ന പാര്‍ട്ടി എംഎല്‍എ ശ്രീമന്ത് പാട്ടിലിനേയും അയോഗ്യനാക്കാന്‍ ആവശ്യപ്പെട്ടും കത്ത് നല്‍കിയിട്ടുണ്ട്.

കര്‍ണാടക കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും പിന്നാലെ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഗവര്‍ണറെ കണ്ട് കെപിജെപി അംഗമായ ആര്‍.ശങ്കര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് വിമതരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസും ജെഡിഎസും സ്പീക്കറോട് ശുപാര്‍ശ നല്‍കിയിരുന്നു. കര്‍ണാടകയിലെ 15-ാം നിയമസഭാ കക്ഷിയുടെ കാലാവധി പൂര്‍ത്തിയാകുന്ന 2023 വരെ യാണ് എംഎല്‍എയെ അയോഗ്യനാക്കിയിരിക്കുന്നത്. കെപിജെപി ജെഡിയു- കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഇക്കഴിഞ്ഞ ജൂണ്‍ 14ന് ലയിച്ചിരുന്നു. അതേസമയം രാജി സമര്‍പ്പിച്ച വിമത എംഎല്‍എമാരുടെ നടപടി ചട്ടപ്രകാരമല്ലെന്നും സ്പീക്കര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. 15 എംഎല്‍എമാരുടെ അപ്രതീക്ഷിത രാജിയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിയു സര്‍ക്കാരിനെ താഴെയിറക്കിയത്. 15 എംഎല്‍എമാരുടെ രാജിയോടെ സഭയില്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ