തിങ്കളാഴ്‌ച, ഓഗസ്റ്റ് 05, 2019
തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി ഇന്നുമുതല്‍ സംസ്ഥാനത്ത് സംയുക്ത മോട്ടോര്‍ വാഹന പരിശോധന ഇന്ന് തുടങ്ങും. മോട്ടോര്‍ വാഹനവകുപ്പും പൊലീസും വിവിധ വകുപ്പുകളുമായി സഹകരിച്ചുള്ള വാഹനപരിശോധനയാണ് ഈ മാസം 31 വരെ നടക്കുക.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അമിതവേഗം, സിഗ്‌നല്‍ ലംഘനം എന്നിങ്ങനെ വിവിധ നിയമലംഘനങ്ങളാണ് സംയുക്ത പരിശോധനയില്‍ പിടികൂടുക. സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. ഇരുചക്രവാഹനങ്ങളിലെ എല്ലാ യാത്രക്കാരും ഹെല്‍മറ്റും കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റും ധരിക്കുന്നുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള പരിശോധനകളോടെയാണു തുടക്കം.

ഓരോ തീയതികളില്‍ ഓരോതരം നിയമലംഘനങ്ങള്‍ക്കെതിരെയാകും നടപടി. ഇന്നു മുതല്‍ 7 വരെ സീറ്റ് ബെല്‍റ്റ്, 8 മുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13 വരെ അമിതവേഗം (പ്രത്യേകിച്ച് സ്‌കൂള്‍ മേഖലയില്‍), 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നി നിയമലംഘനങ്ങളാണ് പരിശോധിക്കുക.

20 മുതല്‍ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്നല്‍ ജംപിങ്ങും 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിങ് ഫിലിം, കോണ്‍ട്രാക്ട് ക്യാരിജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നിങ്ങനെ തരംതിരിച്ചാണു മറ്റു പരിശോധനകള്‍. അമിതവേഗം, മദ്യപിച്ചു വാഹനം ഓടിക്കല്‍ എന്നിവയ്ക്കു പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇവര്‍ക്കു റോഡ് സുരക്ഷയെക്കുറിച്ച് ഒരു ദിവസത്തെ ക്ലാസ് നല്‍കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ