തിങ്കളാഴ്‌ച, ഓഗസ്റ്റ് 05, 2019

മഞ്ചേശ്വരം: സ്വര്‍ണ ഇടപാടിന്റെ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ഇരുട്ടുമുറിയില്‍ തടവിലാക്കിയ സംഭവവുമായി ബന്ധപ്പെട്ട് കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ ചെമ്പേരിയിലെ അബ്ദുല്‍ റഷീദി(35)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 22നാണ് മജിര്‍പള്ളം പദവിലെ അബൂബക്കറിന്റെ മകനും തൊക്കൊട്ടെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിയുമായ ഹാരിസി(17)നെ തട്ടിക്കൊണ്ടുപോയത്. ഗള്‍ഫിലെ അധോലോക സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് അഞ്ചംഗ സംഘം വീടിന് സമീപത്തുനിന്ന് ഹാരിസിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്.

മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണം ഹാരിസിന്റെ ബന്ധു തിരിമറി നടത്തിയെന്നാരോപിച്ചാണ് തട്ടിക്കൊണ്ടുപോയത്. അഞ്ച് ദിവസത്തോളം കര്‍ണാടകയിലെ വനത്തിലുള്ള കെട്ടിടത്തിലെ ഇരുട്ടുമുറിയില്‍ ഹാരിസിനെ ബന്ദിയാക്കുകയായിരുന്നു.ഒരു കോടി 20 ലക്ഷം രൂപ നല്‍കുമെന്ന ബന്ധുക്കളുടെ ഉറപ്പിലാണ് ഹാരിസിനെ സംഘം വിട്ടയച്ചത്. മൂന്ന് വര്‍ഷം മുമ്പ് ഉപ്പള മണിമുണ്ടയിലെ ഗുണ്ടാതലവന്‍ കാലിയാ റഫീഖിനെ കര്‍ണാടക തലപ്പാടി കെ സി റോഡില്‍ വെച്ച് വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തിയ കേസിലെ അഞ്ചാംപ്രതിയാണ് റഷീദെന്ന് പോലീസ് പറഞ്ഞു. കേസിലെ നാല് പ്രതികള്‍ക്കും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിനും വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ