തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴയുടെ ശക്തി കുറഞ്ഞു. പുഴകൾ കരകവിഞ്ഞ് വീടുകളിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഡാമുകളിൽ ജലനിരപ്പ് കുറയുന്നു. തെക്കൻ ജില്ലകളിൽ ആശ്വാസ വാർത്തകൾ വരുമ്പോഴും മലബാറും വടക്കൻ ജില്ലകളും പ്രളയത്തിന്റെ പിടിയിലാണ്.
മലപ്പുറത്ത് നിലമ്പൂരും കവളപ്പാറയും വയനാട് മേപ്പാടിയും കണ്ണൂർ ശ്രീകണ്ഠാപുരവും കോഴിക്കോട് മാവൂരും പ്രളയക്കെടുതികളുടെ പിടിയിലായി. കണ്ണൂർ ഒഴികെയുള്ള വടക്കൻ ജില്ലകളിൽ മഴ ശക്തിയായി പെയ്യുകയാണ്. ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ചാലിയാർ ഇപ്പോഴും കരകവിഞ്ഞ് ഒഴുകുന്നു. ഭാരതപ്പുഴയിൽ ജലനിരപ്പ് കുറഞ്ഞു.
മധ്യകേരളത്തിൽ തൃശൂരിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴ പെയ്യുന്നുണ്ട്. ചാലക്കുടി പുഴയിലും മൂവാറ്റുപുഴ ആറിലും പെരിയാറിലും വെള്ളം കുറഞ്ഞു.
പ്രളയത്തിൽ തകർന്ന മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ വെള്ളിയാഴ്ച മാത്രം പെയ്തത് റെക്കോർഡ് മഴ. നിലമ്പൂരിൽ ഇന്നലെ 398 മില്ലി മീറ്റർ മഴ പെയ്തു. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.
മൂന്നാറിൽ 253.6 മില്ലിമീറ്ററും മൈലാടും പാറയിൽ 211.2 മില്ലിമീറ്ററും പാലക്കാട് 214 2 മില്ലിമീറ്ററും മഴ പെയ്തു. മാനന്തവാടിയിൽ 305ഉം പീരുമേട് 255 മില്ലി മീറ്ററും മഴ ലഭിച്ചു. രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 15 മുതൽ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ റെഡ് അലേർട്ടും നൽകി കഴിഞ്ഞു. സംസ്ഥാനത്തെ മൊത്തം 988 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,07669 ആളുകൾ ഉണ്ട്.
മഴക്കെടുതിയിൽ ഇതുവരെ സംസ്ഥാനത്ത് 42 പേർ മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ടാണ് ഇത്രയും പേർ മരിച്ചത്. ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറ, വയനാട്ടിലെ പുത്തുമല തുടങ്ങിയ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം ഇനിയും ഫലപ്രദമായി പുനരാരംഭിച്ചിട്ടില്ല. ഹെലികോപ്റ്ററിൽ പോലും സൈന്യത്തിന് പ്രദേശത്തേക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണ്.
അതിനാൽ തന്നെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 40 ൽ അധികം പേർ മണ്ണിനടിയിലാണെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.
0 Comments