ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയ്ക്കാണ് വീണ്ടും ഗുരുതരമായത്. ഐസിയുവില്‍ കഴിഞ്ഞിരുന്ന അരുണ്‍ ജെയ്റ്റ്‌ലി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
അണുബാധയും ശ്വാസതടസ്സവുമാണ് മുഖ്യ ആരോഗ്യ പ്രശ്‌നമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഓഗസ്റ്റ് 9നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാജ്‌പേയി, മോദി സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു അദ്ദേഹം. രാജ്യസഭ നേതാവ് , പ്രതിപക്ഷ നേതാവ് എന്നീ പദവികളും അദ്ദേഹം വഹിച്ചിരുന്നു. ധനമന്ത്രിയായിരുന്ന ജെയ്റ്റ്‌ലി അനാരോഗ്യത്തെ തുടര്‍ന്നു ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കുകയും ചെയ്തിരുന്നു.
രണ്ടു വര്‍ഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് അരുണ്‍ ജയ്റ്റ്‌ലി. ധനമന്ത്രിയായിരിക്കെ രണ്ടു തവണ അദ്ദേഹം ചികിത്സക്കായി അമേരിക്കയില്‍ പോയിരുന്നു. ധനമന്ത്രിയായിരുന്ന ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ പീയൂഷ് ഗോയലാണു ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചിരുന്നത്.
ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥിയായിരിക്കെ എബിവിപിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ജയ്റ്റ്‌ലി 19 മാസം കരുതല്‍ തടവിലായിരുന്നു.
1973-ല്‍ അഴിമതിക്കെതിരെ തുടങ്ങിയ ജെപി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകനായും ജെയ്റ്റ്‌ലി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1989-ല്‍ വി.പി.സിംഗിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന അദ്ദേഹം നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗവുമായിരുന്നു. സംഗീത ജയ്റ്റ്‌ലിയാണ് ഭാര്യ. മക്കള്‍: റോഹന്‍, സൊണാലി.
0 Comments