തിങ്കളാഴ്‌ച, ഒക്‌ടോബർ 14, 2019

തിരുവനന്തപുരം: എം.ജി സര്‍വ്വകലാശാലയില്‍ നടത്തിയ അദാലത്തില്‍ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ട് വന്‍ മാര്‍ക്ക് ദാനം നടത്തിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോതമംഗലം കോളേജിലെ ബിടെക്ക് വിദ്യാര്‍ത്ഥിക്ക് വഴിവിട്ട സഹായം നല്‍കിയെന്നാണ് ചെന്നിത്തലയുടെ ആരോപണം. കോതമംഗലത്തെ ബിടെക്ക് വിദ്യാര്‍ഥി ആറാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയില്‍ എന്‍.എസ്.എസ് സ്‌കീമിന്റെ അധിക മാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ എന്‍.എസ്.എസ്സിന്റെ മാര്‍ക്ക് നല്‍കിയതിനാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ 2019 ഫെബ്രുവരിയില്‍ നടന്ന അദാലത്തില്‍ കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് പങ്കെടുത്തത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കുട്ടിക്ക് ഒരു മാര്‍ക്ക് കൂട്ടികൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്‌തെന്ന് ചെന്നിത്തല പറഞ്ഞു. അദാലത്തില്‍ മാര്‍ക്ക് കൂട്ടി കൊടുക്കാനുള്ള അനുവാദമില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഇത് സിന്‍ഡിക്കേറ്റില്‍ വയ്ക്കാന്‍ തീരുമാനിച്ചു. മാര്‍ക്ക് ദാനം നടത്താന്‍ സര്‍വ്വകലാശാല നിയമം അനുവദിക്കുന്നില്ലെന്ന് സിന്‍ഡിക്കേറ്റില്‍ ചൂണ്ടികാണിച്ചപ്പോള്‍ റെഗുലര്‍ സിന്‍ഡിക്കേറ്റിന്റെ  അജണ്ടയില്‍ വെക്കാതെ ഔട്ട് ഓഫ് അജണ്ടയായിട്ട് ഈ വിഷയം വച്ച് ഒളിച്ചു കളിച്ചു.

സിന്‍ഡിക്കേറ്റിലെ ഇടതുപക്ഷ അനുഭാവികള്‍ ഒരു കുട്ടിക്ക് മാത്രമായി മാര്‍ക്ക് കൂട്ടി നല്‍കരുതെന്ന് വാദിച്ചു. ഈ കുട്ടിക്ക് മാര്‍ക്ക് കൂട്ടിയിട്ടാല്‍ മറ്റ് പല വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് കൂട്ടിയിടണമെന്നായിരുന്നു കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലെ ഇടതുപക്ഷ അനുഭാവികള്‍ അന്ന് ഉന്നയിച്ച വാദം. തുടര്‍ന്ന് സര്‍വ്വകലാശാല ഇതേവരെ നടത്തിയിട്ടുള്ള ബിടെക്ക് പരീക്ഷകളില്‍ എല്ലാ സെമസ്റ്ററുകളിലുമായി ഒരു വിഷയത്തില്‍ മാത്രം തോറ്റ കുട്ടികള്‍ക്ക് നിലവിലുള്ള മോഡറേഷന് പുറമേ പരമാവധി അഞ്ച് മാര്‍ക്ക് കൂടി കൂട്ടി നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഇതിനായി ഇടപെട്ടത് കെ.ടി ജലീലാണെന്നതിന് തെളിവുണ്ട്. ഫെബ്രുവരിയിലെ അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് പങ്കെടുത്തത് ചട്ടവിരുദ്ധമാണ്. ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മന്ത്രി രാജി വെച്ച് മാറി നില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ