ബുധനാഴ്‌ച, ഒക്‌ടോബർ 16, 2019

കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. നാല് നിര്‍മ്മാതാക്കളുടെയും എല്ലാ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് മരവിപ്പിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് തന്നെ നീങ്ങുകയാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍.
മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്ന് തന്നെ ഈടാക്കി നല്‍കാമെന്ന സുപ്രീംകോടതി വിധിയിലെ പരാമര്‍ശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി തുടങ്ങിയിരിക്കുന്നത്. നാല് ഫ്‌ളാറ്റ് ഉടമകളുടെയും സ്വത്ത്, ആസ്തി വകകളുടെ കണക്കെടുപ്പ് നടത്തി, എല്ലാ വിവരങ്ങളും റവന്യൂ, റജിസ്‌ട്രേഷന്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. ഇതിന് ശേഷം സ്വത്ത് കണ്ടുകെട്ടി, ഇതില്‍ നിന്ന് നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനമെന്നാണ് സൂചന.
ക്രൈംബ്രാഞ്ചിന്റെയും ജില്ലാ ഭരണകൂടത്തിനന്റെയും സംയുക്തയോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ്, പൊളിക്കലിന്റെ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍, ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി എന്നിവരാണ് യോഗത്തിന് നേതൃത്വം നല്‍കിയത്. ഈ യോഗത്തിലാണ് സ്വത്ത് കണ്ടുകെട്ടാന്‍ തീരുമാനിച്ചത്.
ഹോളി ഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ ബില്‍ഡേഴ്‌സ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ഉടമകളുടെ സ്വത്തുവകകളാണ് കണ്ടു കെട്ടുന്നത്. ഭൂമിയും, ആസ്തിവകകളും കണ്ടുകെട്ടാന്‍ റവന്യൂ, റജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായിട്ടാണ് ഹോളി ഫെയ്ത്തിന്റെ 18 കോടി രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചത്.
അതേസമയം, ഗോള്‍ഡന്‍ കായലോരം ഉടമയ്ക്ക് എതിരെ സ്വമേധയാ കേസെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ആരും ഗ്രൂപ്പിനെതിരെ പരാതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലാണിത്.
തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ഇന്ന് റവന്യൂ വകുപ്പിന്റെയും ക്രൈംബ്രാഞ്ചിന്റെയും സംയുക്തയോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. സ്വത്ത് വകകള്‍ കണ്ടുകെട്ടുകയും, ഇതിന് ശേഷം എന്തെല്ലാം നടപടികള്‍ വേണമെന്നും തീരുമാനിക്കാനാണ് യോഗം.
ഇതിനിടെ, അറസ്റ്റിലായ ഫ്‌ളാറ്റ് നിര്‍മ്മാതാവടക്കം മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി. ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് ഉച്ചയോടെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്.
കഴിഞ്ഞ ദിവസമാണ് ഹോളിഫെയ്ത്ത് ഉടമ, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ക്രൈംബ്രാഞ്ച് മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയറാം എന്ന മറ്റൊരു പഞ്ചായത്ത് ജീവനക്കാരനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
ഇതിനിടെ ഫ്‌ളാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി പരിസരവാസികളുടെ ആശങ്ക അകറ്റാനുള്ള യോഗവും തുടങ്ങി. ഫ്‌ളാറ്റുകള്‍ എത്ര രൂപയ്ക്കാണ് ഉടമകള്‍ക്ക് വില്‍പ്പന നടത്തിയതെന്ന സത്യവാങ്മൂലം, കെട്ടിട നിര്‍മാതാക്കള്‍ വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി മരട് നഗരസഭാ സെക്രട്ടറിയ്ക്ക് കൈമാറാന്‍ ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊളിക്കാനുള്ള ഫ്‌ളാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറുന്ന കാര്യത്തിലും ഇന്ന് തീരുമാനം ആയേക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ