പുതുക്കിയ പോക്‌സോ ആക്ട് പ്രകാരമുള്ള കേരളത്തിലെ ആദ്യവിധി കാസര്‍കോട്ട്; നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ ജീവപര്യന്തം കഠിനതടവ്

പുതുക്കിയ പോക്‌സോ ആക്ട് പ്രകാരമുള്ള കേരളത്തിലെ ആദ്യവിധി കാസര്‍കോട്ട്; നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ ജീവപര്യന്തം കഠിനതടവ്



കാസര്‍കോട്: പുതുക്കിയ പോക്‌സോ ആക്ട് പ്രകാരമുള്ള കേരളത്തിലെ ആദ്യത്തെ കോടതി വിധി കാസര്‍കോട്ടുനിന്ന്. നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. കരിവേടകം നെച്ചിപ്പടുപ്പ് ശങ്കരംപാടിയിലെ വി എസ് രവീന്ദ്രനെ (46) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി  പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. പുതുക്കിയ പോക്‌സോ ആക്ട് അനുസരിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമം 376 എ ബി  പ്രകാരമാണ് അവസാന ശ്വാസം വരെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ചത്. ഇതിന് പുറമെ 25,000 രൂപ പിഴയടക്കാനും  വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. രവീന്ദ്രനെ കഴിഞ്ഞ ദിവസം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാവിലെയാണ്  ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
2018 ഒക്‌ടോബര്‍ 9 നാണ് കേസിനാസ്പദമായ സംഭവം. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദളിത് കുടുംബത്തില്‍പ്പെട്ട ബാലിക പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയപ്പോഴാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്തുവെങ്കിലും പീഡനത്തിനിരയായത് ദളിത് വിഭാഗത്തിലെ കുട്ടിയായതിനാല്‍ അന്വേഷണം കാസര്‍കോട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറുകയായിരുന്നു. പോക്‌സോ നിയമം നിലവില്‍ വന്നതിന് ശേഷം 2018 ഏപ്രില്‍ 21ന് ഭേദഗതി ചെയ്ത 376 എ ബി  വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിക്കുന്ന കേരളത്തിലെ ആദ്യത്തെ കേസ് കൂടിയാണ് ഇതെന്ന പ്രത്യേകതയുണ്ട്. 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷയാണ് ഈ വകുപ്പിലുള്ളത്. ജീവപര്യന്തം കഠിന തടവുമുതല്‍ വധശിക്ഷ വരെ ഈ വകുപ്പ് പ്രകാരം പ്രതികള്‍ക്ക് ലഭിക്കാം. നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായകാണ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

Post a Comment

0 Comments