ജലസംരക്ഷണത്തിന് കാസര്‍കോടന്‍ മാതൃക തടയണ ഉത്സവത്തിന് 29 ന് തുടക്കമാകും

LATEST UPDATES

6/recent/ticker-posts

ജലസംരക്ഷണത്തിന് കാസര്‍കോടന്‍ മാതൃക തടയണ ഉത്സവത്തിന് 29 ന് തുടക്കമാകും


കാസർകോട്: ജലസംരക്ഷണത്തിന് കാസര്‍കോടന്‍ മാതൃകയുമായി 'തടയണ ഉത്സവം' ഡിസംബര്‍ 29 മുതല്‍ 2020 ജനുവരി നാല് വരെ സംഘടിപ്പിക്കും. ജില്ലയില്‍ രൂക്ഷമായ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍  കളക്‌ട്രേറ്റില്‍ യോഗത്തിലാണ് തീരുമാനം.  ജില്ലയിലെ എല്ലാ വി.സി.ബി കളുടേയും ചെക്ക് ഡാമുകളുടേയും റഗുലേറ്ററുകളുടേയും ഷട്ടറുകള്‍ അടച്ച് പരമാവധി ജലം തടഞ്ഞു നിര്‍ത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. നിലവിലെ  ജലസംരക്ഷണ നിര്‍മ്മിതികളുടെ പരിപാലനം കൊണ്ടു മാത്രം വരള്‍ച്ചാ നിയന്ത്രണം സാധ്യമല്ലാത്ത സാഹചര്യത്തിലണ്  കാസര്‍കോട് വികസന പാക്കേജില്‍ തടയണ മഹോത്സവം നടത്തുന്നത്.

ജില്ലയില്‍ 2400 തടയണകള്‍

ജില്ലയിലെ 12 നദികളും കൈവഴികളും ഉള്‍പ്പെടുത്തി ജില്ലയില്‍ 2400 തടയണകളാണ്  നിര്‍മ്മിക്കുക. ഒരു വാര്‍ഡില്‍ ഒരു തടയണ എന്ന തോതില്‍ ഒരു പഞ്ചായത്തിലെ 10 വാര്‍ഡുകള്‍ തടയണ നിര്‍മ്മിക്കാനാണ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍  കളക്‌ട്രേറ്റില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ തീരമാനിച്ചത്. തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജിയോ റഫറന്‍സ് റിപ്പോര്‍ട്ട് ജനുവരി നാലിനകം പഞ്ചായത്ത് പ്രസിഡന്റുമാര്‍ സമര്‍പ്പിക്കണം. തടയണകള്‍ അഞ്ചു വര്‍ഷം കാലാവധി മുന്നില്‍ കണ്ടാവും നിര്‍മ്മിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ 630 നീര്‍ച്ചാലുകളും മുഴുവന്‍ തടയണ നിര്‍മ്മിച്ച് കാസര്‍കോട് ജില്ലയുടെ ജലസംഭരണശേഷി കൂട്ടാനാണ് തീരുമാനം. കൂടാതെ നിര്‍മ്മിക്കുന്ന തടയണകള്‍ക്ക് ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനവും ഏര്‍പ്പെടുത്തും. ഇതുവഴി തടയണകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി പൂര്‍ത്തീകരിക്കാന്‍ കഴിയും.

തടയണ ഉത്സവത്തിന്റെ വിജയത്തിനായി  പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിച്ച്  ജലസംരക്ഷണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കട്ട ഉത്സവ എന്ന പേരില്‍ ജില്ലയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ തടയണ നിര്‍മ്മാണം ഉത്സവമായി ഇന്നും ചെയ്തു പോരുന്നുണ്ട്. തടയണ നിര്‍മ്മാണത്തിനായി അതത് പ്രദേശങ്ങളില്‍ ലഭ്യമായ കാട്ടുകല്ല്, മുള, ഓല, മണ്ണ് നിറച്ച ചാക്ക് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് ചെറു തടയണകള്‍ നിര്‍മ്മിച്ച് ജലം സംരക്ഷിച്ചു പോരുന്നുണ്ട്. ഈ രീതിയാണ് കാസര്‍കോടും നടപ്പാക്കുന്നത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments