LATEST UPDATES

6/recent/ticker-posts

ലൗ ജിഹാദ് സർക്കുലർ ദുരുദ്ദേശപരം; സഭ ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്ന പ്രതീതിയുണ്ടായി: വൈദിക സമിതി



കൊച്ചി: സീറോ മലബാർ സഭ സിനഡ് ലൗ ജിഹാദ് സംബന്ധിച്ച് പുറത്തിറക്കിയ സർക്കുലർ ദുരുദ്ദേശപരമാണെന്ന് വൈദിക സമിതിയുടെ ആരോപണം. സഭ ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്ന പ്രതീതി സർക്കുലറിലൂടെ ഉണ്ടായിട്ടുണ്ട്. അതിനാൽ സ്ഥിരം സിനഡ് ചേർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരേ അത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയോട് ആവശ്യപ്പെടണം. ലക്ഷക്കണക്കിന് ക്രിസ്ത്യൻ യുവതീ യുവാക്കളെ കണക്കിലെടുക്കാതെയാണ് സിനഡ് ഇത്തരമൊരു സർക്കുലർ പുറപ്പെടുവിച്ചതെന്നും വൈദിക സമിതി ആരോപിച്ചു.

അതിരൂപതയുടെ കാനോനിക സമിതികളിലൊന്നും ചർച്ച ചെയ്യാതെയാണ് സർക്കുലർ പുറപ്പെടുവിച്ചത്. ഇത്തരമൊരു സർക്കുലർ പള്ളികളിൽ ഇടയലേഖനമായി വായിക്കുന്നതിനോട് യോജിപ്പില്ലെന്ന് വൈദിക സമിതി വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇടയലേഖനം വായിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർദ്ധിച്ചു വരുന്ന ലൗഹ് ജിഹാദ് മതസൗഹാർദത്തെ അപകടപ്പെടുത്തുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി ഇടയലേഖനത്തിലൂടെ പറഞ്ഞിരുന്നു. സിറോ മലബാർ സഭയുടെ പള്ളികളിൽ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിന് ലൗ ജിഹാദ് കാരണമാകുന്നെന്ന് ഇടയലേഖനം ആരോപിച്ചിരുന്നു.

അധികൃതർ ലൗ ജിഹാദ് വിഷയത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന് ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗ ജിഹാദിനെക്കുറിച്ച് രക്ഷകർത്താക്കളെയും, കുട്ടികളെയും സഭ ബോധവൽകരിക്കുമെന്നും ഇടയലേഖനത്തിൽ പറയുന്നു. കഴിഞ്ഞ ദിവസമവസാനിച്ച സിനഡ് കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്ന സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്നുവെന്നാണ് സിറോ മലബാർ സഭ സിനഡ് വിലയിരുത്തിയത്. അതേസമയം,കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments