പത്തനാപുരം: 56 കാരിയായ വിധവ വീട്ടമ്മയ്ക്ക് വാട്സ് ആപ്പിലൂടെ നിരന്തരമായി പ്രണയാഭ്യര്‍ത്ഥന, അശ്ളീല ചുവയുള്ള മൂന്നൂറോളം മെസേജുകളാണ് വന്നത് . ഒടുവില്‍ 26 കാരനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അമ്മേയെന്ന് വിളിപ്പിച്ച ശേഷം സർക്കിൾ ഇൻസ്‌പെക്ടറുടെ വക ചൂരല്‍ കഷായവും നൽകി വിട്ടയച്ചു .
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് വീട്ടമ്മ സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നത്. മൊബൈലില്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വരുന്നുവെന്നായിരുന്നു പരാതി. സി.ഐ ഫോണ്‍ പരിശോധിച്ചു. ഇഷ്ടമാണെന്നും കണ്ടാല്‍ പ്രായം തോന്നില്ലെന്നും തുടങ്ങി അശ്ളീല സന്ദേശങ്ങള്‍ നിരവധിയാണ് വന്നിട്ടുള്ളത് .
പരാതിക്കാരിയുടെ ഫോണില്‍ നിന്ന് വനിതാ പൊലീസിനെ കൊണ്ട് വിളിപ്പിച്ചു. ഒന്ന് കാണണമെന്ന് പറഞ്ഞപ്പോള്‍, ദാ എത്തിയെന്നായിരുന്നു മറുപടി. വഴിയില്‍ കാത്തുനിന്ന പൊലീസ് അരമണിക്കൂറിനുള്ളില്‍ പിടികൂടി സ്റ്റേഷനിലെത്തിച്ചു. യുവാവിനെ കണ്ട പരാതിക്കാരിയും പൊലീസും ഞെട്ടി. അമ്മയുടെ ബ്ലൗസും മറ്റും തയ്പ്പിക്കാന്‍ സ്ഥിരമായി പരാതിക്കാരിയുടെ കടയിലെത്തുന്ന നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ പയ്യന്‍. സി.ഐ കണ്ണുരുട്ടിയതോടെ കേസെടുക്കരുതെന്നും വിദേശത്ത് ജോലി ശരിയായെന്നും പറഞ്ഞ് യുവാവ് കരച്ചിലായി. ഇതോടെ വീട്ടമ്മയുടെയും മനസലിഞ്ഞു. ‘സാറേ എനിക്ക് 30 വയസുള്ള മകനുണ്ട്. അവന്‍ വിദേശത്താണ്. ഒരു ജോലി കിട്ടാന്‍ ബുദ്ധിമുട്ടിയത് എത്രയെന്ന് എനിക്കറിയാം, കേസൊന്നും വേണ്ട’.
ഇതോടെ, പരാതിക്കാരിയെ അമ്മേ എന്നു വിളിച്ച് ഏത്തമിടാന്‍ സി.ഐ നിര്‍ദേശിച്ചു. കേള്‍ക്കാത്ത താമസം യുവാവ് താണുകുമ്ബിട്ട് പലവട്ടം അമ്മേ എന്നുവിളിച്ചു മാപ്പ് പറഞ്ഞു. ഇനി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതിനൊപ്പം ചൂരലിന് നാല് പെടയും കൊടുത്തു. തുടര്‍ന്ന് രണ്ടുപേരുടെ ജാമ്യത്തില്‍ വിട്ടയച്ചു.
കനാലിലുടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാന്‍ 2000 രൂപ പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ യൂണിഫോം അഴിച്ചുവച്ച് കൈലിമുണ്ടുടുത്ത് കനാലിലേക്കിറങ്ങി മൃതദേഹം കരക്കെടുത്ത പത്തനാപുരം സി.ഐ അന്‍വറാണ് വീണ്ടുംസോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്.