കോഴിക്കോട്: മുസ്ലീം ലീഗ് പ്രവർത്തകനായ എടച്ചേരിക്കണ്ടി അൻസാർ (28) ആണ് മരിച്ചത്. ലീഗ് ഓഫീസിനുള്ളിൽ വച്ച് കുത്തേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ ലീഗ് പ്രവർത്തകൻ തന്നെയായ ബെൽമൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊല്ലപ്പെട്ട അൻസാറും, അഹമ്മദും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അൻസാർ അഹമ്മദിനെതിരെ അപവാദ പ്രചരണം നടത്തിയിരുന്നുവെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
പ്രവർത്തകർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ലീഗ് പ്രാദേശിക നേതൃത്വം ഇടപെട്ട് മധ്യസ്ഥ ചർച്ചയ്ക്കായി ഇരുവരെയും വിളിച്ചിരുന്നു. തൊട്ടിൽപ്പാലം ഓഫീസിൽ വച്ച് ചർച്ച കഴിഞ്ഞ് പുറത്തിറങ്ങവെ അഹമ്മദ് ഹാജി അരയിലൊളിപ്പിച്ചിരുന്ന കത്തിയെടുത്ത് അൻസാറിനെ കുത്തുകയായിരുന്നു. കുത്തേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു.