മാനേജ്‌മെന്റ് നല്‍കിയ പാരിതോഷികം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നഴ്‌സുമാര്‍

മാനേജ്‌മെന്റ് നല്‍കിയ പാരിതോഷികം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നഴ്‌സുമാര്‍


കാഞ്ഞങ്ങാട്:   അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രോല്‍സാഹനമായി ലഭിച്ച പാരിതോഷികം ഏറ്റുവാങ്ങിയ അവര്‍ രണ്ടാമതൊന്നാലോചിച്ചില്ല. ചുറ്റിലും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍, ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമാകാന്‍ അര്‍ഹിക്കുന്ന കരങ്ങളിലേക്ക് നിറഞ്ഞ മനസോടെ അവരതു കൈമാറി. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സുമാരാണ് പുണ്യമാസത്തില്‍ കനിവിന്റെ ഉദാത്ത മാതൃകയായത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടിനെ കണ്ണീരണിയിച്ച ദുരന്തമായിരുന്നു  മുറിയനാവിയില്‍ വെള്ളത്തില്‍ വീണ് മൂന്ന് പിഞ്ചു കുട്ടികള്‍ മരണപ്പെട്ട സംഭവം. വെള്ളക്കെട്ടില്‍ വീണു മരിച്ച പിഞ്ചുകുഞ്ഞുങ്ങളെ പോലീസും നാട്ടുകാരും എത്തിച്ചത് മന്‍സൂര്‍ ആശുപത്രിയിലായിരുന്നു.  ജീവന്റെ ചെറിയ തുടിപ്പെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയോടെ മന:സാന്നിധ്യം കൈവിടാതെ  പരിചരിച്ച നഴ്‌സുമാര്‍ക്ക് മന്‍സൂര്‍ ഹോസ്പിറ്റല്‍ മാനേജ്മന്റ് പാരിതോഷികമായി അര ലക്ഷം രൂപ നല്‍കുകയുണ്ടായി. ഈ പാരിതോഷികം നഴ്‌സുമാര്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ഡിവൈഎസ്പിമാരായ ഹസൈനാര്‍, പി. കെ. സുധാകരന്‍ എന്നിവര്‍ നഴ്‌സുമാരില്‍ നിന്ന് തുക ഏറ്റുവാങ്ങി. മന്‍സൂര്‍ ആശുപത്രി ചെയര്‍മാന്‍ സി. കുഞ്ഞാമദ്, ഖാലിദ് സി. പാലക്കി എന്നിവരും സംബന്ധിച്ചു.