ലോകത്ത് കൊറോണ മരണം 4 ലക്ഷത്തിലേക്ക്; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

ലോകത്ത് കൊറോണ മരണം 4 ലക്ഷത്തിലേക്ക്; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്



ലോകത്ത് കൊവിഡ് ബാധയെ തുടര്‍ന്നുള്ള മരണം നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. അമേരിക്കയുടെ സ്ഥിതി സമാനമായ നിലയില്‍ തുടരുകയാണ്. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുകയാണ്. 1,10,173 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു.

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസില്‍ 1031 പേര്‍ യുഎസില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. പുതുതായി 22000ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അമേരിക്കക്ക് പിന്നാലെ ബ്രസീലിലും കൊവിഡ് ബാധിതരുടെ നിരക്ക് വര്‍ധിക്കുകയാണ്. ഇവിടെ രോഗബാധിതര്‍ 6 ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരേയും 34000 പേര്‍ മരണപ്പെടുകയും ചെയ്തു. റഷ്യയില്‍ 4.41 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം സ്‌പെയിന്‍, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ കേസുകള്‍ 500 ല്‍ താഴെമാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്രിട്ടണില്‍ 1800 പുതിയ കേസുകളും സ്ഥിരീകരിച്ചു. എന്നാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന രാജ്യത്തിന്റെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

ആഗോള തലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. എന്നാല്‍ ആശങ്കപ്പെടുത്തുന്നത് മറ്റൊരു കാര്യമാണ്. രാജ്യത്ത് 9000 ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അമേരിക്കയാണ് മുന്നിലുള്ളത്. ഇവിടെ 17000 ന് മുകളിലാണ് ഗുരുതര രോഗികളുടെ എണ്ണം.

ലോകത്ത് 32,42,111 പേര്‍ക്കാണ് ഇതുവരേയും കൊവിഡ് മുക്തി നേടിയിട്ടുള്ളത്. 30.58 ലക്ഷത്തോളം രോഗികള്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 55000 ലധികം രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്. അമേരിക്ക ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിതി ഗൗരവമായി തുടരുന്നത്.