അഞ്ജന ഹരീഷിന്റെ ദുരൂഹമരണം വസ്തുതകൾ വെളിച്ചത്ത് കൊണ്ടുവന്ന് യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുഐക്യവേദി

അഞ്ജന ഹരീഷിന്റെ ദുരൂഹമരണം വസ്തുതകൾ വെളിച്ചത്ത് കൊണ്ടുവന്ന് യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുഐക്യവേദി



കാഞ്ഞങ്ങാട്: വളരെ ചെറിയ പ്രായത്തിൽ തന്നെ ലഹരിമരുന്ന് മാഫിയയുടെയും മറ്റും വലയിൽ അകപ്പെട്ട്  ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അഞ്ജന ഹരീഷിൻ്റെ മരണത്തിന് പുറകിൽ പ്രവർത്തിച്ച കറുത്ത കരങ്ങളെ അന്വേഷണത്തിലൂടെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും അഞ്ജനയുടെ സംരക്ഷണം ഏറ്റെടുത്ത് കൂട്ടിക്കൊണ്ടുപോയി മാഫിയകൾക്ക് മുന്നിൽ അഞ്ജനയെ എറിഞ്ഞ് കൊടുത്ത് കൊലയ്ക്ക് കൊടുത്തതിൽ മുഖ്യപങ്ക് വഹിച്ച ഗാർഗിയടക്കം മുഴുവൻ ആൾക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതാണ്.
ഞാൻ വഞ്ചിക്കപ്പെട്ടുവെന്നും എനിക്ക് അമ്മയുടെ കൂടെ വന്ന് ജീവിക്കണമെന്നും അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ച അഞ്ജന ഏതായാലും സ്വയം ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.അതു പോലെ തന്നെ ടൂറിസ്റ്റ് കേന്ദ്രമായ ഗോവയിലെ ഹോട്ടലിൽ മാസങ്ങളോളം താമസിക്കാനും, മറ്റു ചിലവുകളും ആര് വഹിച്ചുവെന്നും, ആരുടെ ഫോണിൽ നിന്നാണ് അഞ്ജന അമ്മയെ ബന്ധപ്പെട്ടതെന്നും ,പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അഞ്ജനയുടെ ശരീരത്തിൽ കണ്ട പീഡനത്തിൻ്റെയും പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചയുടെയും അടയാളങ്ങളും തളിപ്പറമ്പിലുള്ള അഞ്ജനയുടെ വീട്ടിൽ നടന്ന വീടാക്രമണ സംഭവങ്ങളും കൂട്ടി വായിക്കുമ്പോൾ വലിയ ഒരു മാഫിയ തന്നെ ഈ സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇനി ഒരു  കുട്ടിക്കും ഇത്തരം ഒരു അനുഭവം ഉണ്ടാകാൻ പാടില്ലാത്ത തരത്തിൽ ഉള്ള സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.


      ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡൻറ് ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, ജില്ലാ ജനറൽ സെക്രട്ടറി എസ്.പി. ഷാജി, സംഘടനാ സെക്രട്ടറി കുഞ്ഞിരാമൻ കേളോത്ത് മഹിളാഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീമതി ഓമനാമുരളി എന്നിവർ പുതുക്കൈയിൽ ഉള്ള അഞ്ജനയുടെ വീട് സന്ദർശിച്ച് കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു.