കൊവിഡ് രോഗികളിൽ രണ്ടാംഘട്ട മരുന്നുപരീക്ഷണം നടത്താൻ കൊച്ചി ആസ്ഥാനമായ കമ്പനിക്ക് അനുമതി. മരുന്നുഗവേഷണ സ്ഥാപനമായ പിഎൻബി വെസ്‌പെർ ലൈഫ് സയൻസ് എന്ന സ്ഥാപനത്തിനാണ് ഡ്രഗ് കൺട്രോൾ അനുമതി നൽകിയത്. ലോകത്ത് കൊവിഡ് രോഗികളിൽ വാക്സിനേഷൻ അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിതെന്ന് പി എൻ ബി വെസ്‌പെർ അവകാശപ്പെട്ടു.ഒന്നാം ഘട്ട പരീക്ഷണത്തിൽ മനുഷ്യരിൽ ഏറ്റവും സുരക്ഷിതവും ഫലപ്രദവും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് തയാറെടുക്കുന്നത്. അറുപതുദിവസത്തിനകം ഇത് പൂർത്തിയാക്കും.
പുണെ ബിഎംജെ മെഡിക്കൽ കോളജിൽ ചികിൽസയിലുളള നാല്‍പത് കവിഡ് രോഗികളിൽ മരുന്ന് പരീക്ഷിക്കും. രണ്ടാം ഘട്ട പരീക്ഷണത്തിന് ശേഷം രാജ്യത്തെ 6 മെഡിക്കൽ കോളജുകളിലായി 350 കൊവിഡ് രോഗികളിൽ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.നേരത്തെ വിവിധ കാലയളവുകളിലായി പൂർണ ആരോഗ്യമുള്ള 74 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. ഒന്നാംഘട്ട പരിശോധന പൂര്‍ണവിജയമായിരുന്നെന്ന് പിഎന്‍ബി വാസ്പര്‍ ലൈഫ് സയന്‍സ് അവകാശപ്പെട്ടു.
