ന്യൂയോർക്ക്: യുഎസിൽ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ തെന്നി വീണ് ഇന്ത്യൻ യുവതി മരിച്ചു. ഭാവി വരനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോളവരപ് കമലയെന്ന 27കാരി മരിച്ചതെന്ന് ദേശീയ മാധ്യമമായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്.
അറ്റ്‍ലാന്‍റയിലെ ബന്ധുക്കളെ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോളവരപ് കമലയും ഭാവി വരനും ബാൽഡ് റിവർ വെള്ളച്ചാട്ടത്തിന് സമീപം വാഹനം നിർത്തുകയായിരുന്നു. സ്ഥലത്ത് നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വഴുതി വീഴുന്നതെന്നാണ് റിപ്പോർട്ട്. യുവാവിനെ രക്ഷപ്പെടുത്തിയെങ്കിലും കമലയുടെ ജീവൻ രക്ഷിക്കാനായില്ല.
യുവാവിനെ രക്ഷപ്പെടുത്തുന്നതിനിടെയാണ് രക്ഷാപ്രവർത്തകർ സമീപത്ത് അബോധാവസ്ഥയിലായ നിലയിൽ കമലയെ കണ്ടെത്തുന്നത്. ഉടൻ തന്നെ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമലയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മകളുടെ വിയോഗ വാർത്തയറിഞ്ഞ ഞെട്ടലിലാണ് കുടുംബം. എഞ്ചിനീയറിങ് ബിരുദധാരിയ മകൾ ഉന്നത പഠനത്തിനായാണ് യുഎസിലേക്ക് പോയതെന്ന് അമ്മ പറഞ്ഞു.
കമലയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സഹായവും ചെയ്ത് കൊടുക്കുമെന്ന് തെലുഗു അസോസിയേഷൻ പറഞ്ഞതായി കമലയുടെ അച്ഛൻ വ്യക്തമാക്കി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് കമലയുടെ കുടുംബം കഴിയുന്നത്. നിലവിൽ യുഎസിൽ ഒരു സോഫ്റ്റ്‍വെയർ കമ്പനിയിൽ ജോലി ചെയ്യുകയാണ് ഇവർ.
