കണ്ണൂർ: കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊന്ന്യം നരി വയലിൽ ബോംബ് സ്ഫോടനത്തിനിടെ ഇരുകൈകളും നഷ്ടപ്പെട്ട യുവാവിനെ റിമാൻഡ് ചെയ്തു. ഇതോടെ ഈ കേസിൽ നാലുപേർ റിമാൻഡിലായി. മാഹി അഴിയൂരിൽ രമിത് നിവാസിൽ രമീഷിനെ (33) യാണ് തലശേരി ഡിവൈഎസ്പി മൂസവള്ളിക്കാടൻ, കതിരുർ സിഐ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. ഇയാൾ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ സജൂട്ടി തൻ്റെ നാട്ടിലെത്തി വിളിച്ചതുകൊണ്ടാണ് താൻ കതിരുരിൽ എത്തിയതെന്നും ഒരു വർഷം മുൻപ് അമ്മ കുഴഞ്ഞു വീണു മരിച്ചതിനാൽ താൻ ഇത്തരം കാര്യങ്ങൾക്ക് പോകാറില്ലെന്നും രമീഷ് പോലീസിന് മൊഴി നൽകി. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നുവെങ്കിലും തെളിവില്ലാത്തതിനാൽ ഇയാളെ കോടതി വെറുതെ വിടുകയായിരുന്നു. നരി വയൽ ചൂളയിൽ ബോംബ് നിർമ്മാണത്തിൽ പങ്കെടുത്തുവെന്ന് കരുതുന്ന അഴിയൂർ സ്വദേശികളായ രണ്ടുപേരെ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരാണ് സംഭവ ദിവസം കോഴിക്കോട് ഭാഗത്തേക്ക് ആംബുലൻസിൽ പോയതെന്നാണ് പോലീസിൻ്റെ നിഗമനം.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ