മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും താനും കുറ്റിപ്പുറത്തെ വ്യവസായിയുടെ വീട്ടില്‍ രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന അഭ്യൂഹത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെടി ജലീല്‍. പൊതുരംഗത്തുള്ളവര്‍ പരസ്‌പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് ജലീലിന്റെ പ്രതികരണം.
“രാഷ്‌ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ. പൊതു രംഗത്തുള്ളവര്‍ പരസ്‌പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല. ഇടതുപക്ഷ രാഷ്‌ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തില്‍ ചിന്തിക്കുന്നവരുടെ ധര്‍മം. ഭൂരിപക്ഷ വര്‍ഗീയത തിമര്‍ത്താടുമ്പോള്‍ മതേതരവാദികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്.
മര്‍ദിത- ന്യൂനപക്ഷ സമുദായങ്ങളും അധസ്‌ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാർഥ്യം മനസിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയില്‍ അത് ശക്‌തിപ്പെടുകയും പൂര്‍ണത പ്രാപിക്കുകയും ചെയ്യും. അന്ന് ഫാസിസ്‌റ്റുകള്‍ മാത്രം ഒരു ചേരിയിലും ഫാസിസ്‌റ്റ് വിരുദ്ധരെല്ലാം മറു ചേരിയിലുമായി അണിനിരക്കും. അധികം വൈകാതെ അതുസംഭവിക്കുക തന്നെ ചെയ്യും. അങ്ങനെ കേരളം ഇന്ത്യക്ക് വഴികാട്ടും”- കെടി ജലീല്‍ ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, സമദാനി, ഇടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ നേതാക്കളുടെ ഒപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്‌ട്രീയ നേതാക്കള്‍ തമ്മില്‍ കാണുന്നത് പതിവാണെന്നും സംവാദങ്ങള്‍ നടത്തുന്നവര്‍ തമ്മില്‍ വ്യക്‌തിപരമായി അകല്‍ച്ചയിൽ ആണെന്നത് തെറ്റിദ്ധാരണ ആണെന്നുമായിരുന്നു വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കള്ളപ്പണ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി കെടി ജലീലുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന് ആരോപണം ഉയര്‍ന്നതിന്റെ പശ്‌ചാത്തലത്തിലാണ് ഇരു നേതാക്കളുടെയും വിശദീകരണം.
തന്റെ കുടുംബത്തെ ഉപദ്രവിക്കരുതെന്ന് ജലീലിനോട് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. കുറ്റിപ്പുറത്തുള്ള ഒരു വ്യവസായിയുടെ വീട്ടിലായിരുന്നു ഇരുവരും തമ്മില്‍ ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയതെന്നും വാര്‍ത്തകളുണ്ടായിരുന്നു.
0 Comments