അധികൃതർ കണ്ണ് തുറക്കണം; കാഞ്ഞങ്ങാട്ടെ ബേക്കറികളും ഹോട്ടലുകളും കെട്ടിടത്തിന്റെ പിറകിലേക്ക് മാലിന്യം തള്ളുന്നു; വ്യാപാരികളും ഉപഭോക്താക്കളും കൊതുകു വലയത്തില്‍

LATEST UPDATES

6/recent/ticker-posts

അധികൃതർ കണ്ണ് തുറക്കണം; കാഞ്ഞങ്ങാട്ടെ ബേക്കറികളും ഹോട്ടലുകളും കെട്ടിടത്തിന്റെ പിറകിലേക്ക് മാലിന്യം തള്ളുന്നു; വ്യാപാരികളും ഉപഭോക്താക്കളും കൊതുകു വലയത്തില്‍

 


കാഞ്ഞങ്ങാട്:  നഗരമധ്യത്തിലെ ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നും മാലിന്യങ്ങള്‍ കെട്ടിടങ്ങളുടെ പിറകിലേക്ക് തള്ളുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

കോട്ടച്ചേരിയിലെ ഒരു കെട്ടിട സമുച്ചയത്തിന് മുന്‍വശത്തുള്ള ബേക്കറിയില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും കെട്ടിടത്തിന് പിറകിലേക്ക് ഭക്ഷ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. നഗരത്തിലെ വ്യാപാരികളും ജീവനക്കാരും ഉപഭോക്താക്കളുമാണ് ഇതുകൊണ്ട് പ്രയാസപ്പെടുന്നത്.

ഹോട്ടല്‍ - ബേക്കറി കെട്ടിടത്തിന് പിറകില്‍ കൂട്ടിയിരിക്കുന്ന മാലിന്യങ്ങളില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധവും രാപ്പകല്‍ ഭേദമില്ലാതെ ഊളിയിട്ട് ജനങ്ങളെ വലയിത്തിലാക്കുന്ന കൊതുകുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചെറുതല്ല. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളാണ് നയാബസാറില്‍ ഉള്ളത്. ഹോട്ടലില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങള്‍ നിറഞ്ഞ് കവിഞ്ഞ് സമീപത്തെ കെട്ടിടത്തിന്റെ മതിലുകള്‍ തുളച്ച് അകത്ത് കയറിയിട്ട് പോലും നഗരസഭ അധികൃതര്‍ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നുമില്ല.

കടയുടമകളും തൊഴിലാളികളും വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഇടപാടുകാരും കൊതുക് ശല്യവും ദുര്‍ഗന്ധവും കാരണം സദാസമയവും മൂക്ക് പൊത്തേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്. ഹോട്ടലുകളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങള്‍ മറ്റ് കെട്ടിടങ്ങള്‍ക്കടുത്തും പൊതുസ്ഥലത്തും തള്ളുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെ നഗരസഭ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

Post a Comment

0 Comments