കേരളത്തിൽ വരാൻ 60 ലക്ഷം രൂപ കെട്ടിവെക്കണമെന്ന നിർദേശത്തിനെതിരെ മഅ്ദനി സുപ്രീംകോടതിയിൽ

LATEST UPDATES

6/recent/ticker-posts

കേരളത്തിൽ വരാൻ 60 ലക്ഷം രൂപ കെട്ടിവെക്കണമെന്ന നിർദേശത്തിനെതിരെ മഅ്ദനി സുപ്രീംകോടതിയിൽ

 




കേരളത്തിൽ വരാനുള്ള സുരക്ഷ ചെലവിനത്തിൽ 60 ലക്ഷം രൂപ മുൻകൂറായി കെട്ടിവെക്കണമെന്ന കര്‍ണാടക പൊലീസിന്‍റെ നിർദേശത്തിനെതിരെ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിര്‍ മഅ്ദനി സുപ്രീംകോടതിയിൽ. തുകയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് മഅ്ദനിക്ക് വേണ്ടി ഹാജരായത്. 20 അംഗ ടീമിനെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ഇതിലും ഇളവ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരുമെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പ്രത്യേക അപേക്ഷ നൽകാനും കർണാടക സർക്കാരിന് ഒരു പകർപ്പ് നൽകാനും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.


ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സി.എച്ച്. പ്രതാപ റെഡ്ഡിയാണ് മഅ്ദനിയുടെ കൂടെ അകമ്പടിക്കായി 20 പൊലീസുകാരെ നിയോഗിക്കുകയും 82 ദിവസത്തെ ഇവരുടെ ചെലവിലേക്കായി 60 ലക്ഷത്തോളം രൂപ മുൻകൂറായി കെട്ടിവെക്കണമെന്ന് നിർദേശിക്കുകയും ചെയ്തത്. 18 ശതമാനം ജി.എസ്.ടി തുകയായി 2.67 ലക്ഷവും സേവന നികുതിയായി 1.48 ലക്ഷവും ഇതിൽ ഉൾപ്പെടും. ഇതിന് പുറമെ, താമസവും ഭക്ഷണവും അടക്കമുള്ള മറ്റ് അനുബന്ധ ചെലവുകൾ വഹിക്കണമെന്നും വാക്കാൽ നിർദേശം നൽകിയിരുന്നു. മൊത്തം ചെലവ് ഒരു കോടിയോടടുക്കും.


2017ൽ മകൻ ഉമർ മുഖ്താറിന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ സുപ്രീംകോടതി അനുമതി നൽകിയപ്പോൾ ഒരാഴ്ചത്തേക്ക് പൊലീസിന്റെ ചെലവിനായി 18 ലക്ഷം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കർണാടക സർക്കാറിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് കെട്ടിവെക്കേണ്ട തുക 1.18 ലക്ഷമാക്കി കുറച്ചിരുന്നു.


ബംഗളൂരു സ്ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യാവസ്ഥ വഷളായതോടെ നാട്ടിൽ ചികിത്സ തുടരുന്നതിനും അസുഖബാധിതനായ പിതാവിനെ സന്ദർശിക്കുന്നതിനുമായാണ് ജാമ്യ ഇളവ് തേടിയത്. ജൂലൈ എട്ടു വരെയാണ് സുപ്രീംകോടതി ജാമ്യ ഇളവ് അനുവദിച്ചത്. കോടതി ഉത്തരവുമായി സിറ്റി പൊലീസ് കമീഷണറെ കണ്ട് മഅ്ദനിയുടെ യാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകിയെങ്കിലും മഅ്ദനി താമസിക്കുന്ന സ്ഥലങ്ങൾ ഉന്നത പൊലീസ് സംഘം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചാലേ അനുമതി നൽകാനാവൂ എന്നാണറിയിച്ചത്.

ഏപ്രിൽ 19ന് കേരളത്തിലെത്തിയ കർണാടക പൊലീസ്, മഅ്ദനിയുടെ എറണാകുളത്തെ വസതിയിലും കൊല്ലം അൻവാർശ്ശേരിയിലും പിതാവ് താമസിക്കുന്ന കുടുംബ വീട്ടിലും ഉമ്മയുടെ ഖബർസ്ഥാനിലും പരിശോധന നടത്തി 20ന് തിരിച്ചെത്തി റിപ്പോർട്ട് സമർപ്പിച്ചു. ആറ് മുതിർന്ന ഉദ്യോഗസ്ഥരടക്കം അകമ്പടിയേകുന്ന 20 പൊലീസുകാരുടെ ചെലവിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി തിങ്കളാഴ്ച രാത്രിയാണ് മഅ്ദനിക്ക് കമീഷണർ കത്ത് നൽകിയത്. കന്നഡയിലുള്ള കത്തിന്റെ ഇംഗ്ലീഷ് പകർപ്പ് ചൊവ്വാഴ്ച ഉച്ചയോടെയും കൈമാറി.


ഏപ്രിൽ 17ന് കോടതി അനുകൂല വിധി നൽകിയിട്ടും നടപടിക്രമങ്ങളുടെ പേരിൽ കർണാടക പൊലീസ് ഒരാഴ്ച വൈകിപ്പിച്ചു. മുമ്പ് നാലുതവണ കേരളത്തിൽ പോയപ്പോഴും ഇല്ലാത്ത കടുത്ത നിബന്ധനകളാണ് ഇത്തവണ മഅ്ദനിക്ക് മുന്നിൽ കർണാടക വെച്ചത്.

Post a Comment

0 Comments