കാസർകോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ കാറഡുക്കയില്‍ തുടക്കം

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ കാറഡുക്കയില്‍ തുടക്കം





റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കാറഡുക്ക ജി.വി.എച്ച്.എസ്.എസില്‍ നാളെ (ഡിസംബര്‍ അഞ്ച് ) തുടക്കമാകും. 305 ഇനങ്ങളില്‍ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ജില്ലയിലെ 4112 കൗമാര പ്രതിഭകള്‍ മാറ്റുരക്കും. ഇന്നും നാളെയുമായി സ്റ്റേജിതര മത്സരങ്ങളും ഡിസംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ സ്റ്റേജ് ഇനങ്ങളും നടക്കും. ഇതില്‍ സംസ്ഥാന കലോത്സവ മാന്വലില്‍ ഉള്‍പ്പെടാത്ത എട്ട് കന്നഡ ഇനങ്ങളുമുണ്ട്. സ്റ്റേജിതര ഇനങ്ങള്‍ ആരംഭിക്കുന്ന ചൊവ്വാഴ്ച്ച എട്ട് വേദിയിലും ബുധനാഴ്ച്ച  ഏഴ് വേദിയിലുമായി പരിപടികള്‍ നടക്കും. സ്റ്റേജിനങ്ങള്‍ തുടങ്ങുന്ന വ്യാഴാഴ്ച 12 വേദിയിലും വെള്ളിയും ശനിയും പത്ത് വേദികളിലുമാണ് മത്സരങ്ങള്‍ നടക്കുക. ആകെ 83 സ്റ്റേജിതര ഇനങ്ങളും 222 സ്റ്റേജിനങ്ങളുമാണുള്ളത്. സബ് ജില്ലകളില്‍ നിന്നും 92 ഇനങ്ങളില്‍  അപ്പീല്‍ നല്‍കിയതില്‍ അംഗീകാരം ലഭിച്ച 301 കുട്ടികളും മത്സരിക്കാനെത്തും. റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ അറിയിക്കാന്‍ പ്രസ് ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണ, ഡി.ഡി.ഇ എന്‍.നന്ദികേശന്‍, കാറഡുക്ക ജി.വി.എച്ച്.എസ.്എസ് പി.ടി.എ പ്രസിഡണ്ട് കെ.സുരേഷ് കുമാര്‍, മീഡിയ ആന്റ് പ്രചാരണ കമ്മറ്റി ചെയര്‍മാന്‍ വിനോദ് പായം, കണ്‍വീനര്‍  കെ.ഷിഹാബുദ്ദീന്‍  എന്നിവര്‍ സംസാരിച്ചു.


സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും


റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബര്‍ ഏഴിന് വൈകിട്ട് നാലിന്് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.എല്‍.എമാരും തദ്ദേശ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ സ്വാഗതം പറയും.
കലോത്സവത്തിന്റ് സുവനീര്‍ ഉദ്ഘാടന വേദിയില്‍ പ്രകാശനം ചെയ്യും. പ്രശസ്ത എഴുത്തുകാരുടെ രചനകള്‍, നാടിന്റെ കഥ, സ്‌കൂള്‍ ചരിത്രം, സാംസ്‌കാരിക മുന്നേറ്റം, സാഹിത്യ സൃഷ്ടികള്‍ ഉള്‍പ്പെടെയുള്ള സുവനീര്‍ സ്പീക്കര്‍ പ്രകാശനം ചെയ്യും. ചിത്രകാരന്‍ സി.കെ.നായര്‍ കാനത്തൂര്‍ ഏറ്റുവാങ്ങും. ഇ-പതിപ്പും പുറത്തിറക്കും.  


എല്ലാവര്‍ക്കും ഭക്ഷണം  


കലോത്സവത്തിനെത്തുന്ന എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കാന്‍ കാറഡുക്കയിലെ ഒമ്പത് പ്രദേശങ്ങളില്‍ വിപുലമായ പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഓരോ വീടുകളും കയറിയിറങ്ങി ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചു. കുടുംബശ്രീ, യുവജന ക്ലബുകള്‍, സാംസ്‌കാരിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരും ഇതിനായി സജീവമായി രംഗത്തുണ്ട്.


ഹരിതചട്ടം പാലിക്കും

പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും കലോത്സവ നടത്തിപ്പ്. കലോത്സവ നഗരിക്ക് പുറത്തും ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. വ്യാപാര സ്ഥാപനങ്ങളും ജനങ്ങളും ഇതുമായി സഹകരിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.
 

ഗതാഗതക്കുരക്ക് ഒഴിവാക്കാന്‍ ''കാറെടുക്കാതെ കാറഡുക്കക്കാര്‍''  ക്യാമ്പെയിന്‍


സ്‌കൂള്‍ പരിസരത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ 'കാറെടുക്കാതെ കാറഡുക്കക്കാര്‍' എന്ന ക്യാമ്പയിന്‍ നടപ്പിലാക്കും. സംസ്ഥാന ഹൈവേയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉള്‍വശത്ത് പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
 

കലോത്സവ നഗരിയിലേക്കെത്താം..


കാസര്‍കോട് ടൗണില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് ജി.വി.എച്ച്.എസ.്എസ് കാറഡുക്ക. ചെര്‍ക്കളയില്‍ നിന്ന് ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലൂടെ യാത്ര ചെയ്താല്‍  പതിമൂന്നാംമൈല്‍, കര്‍മംതോടി എന്നിവിടങ്ങളിലാണ് പ്രധാന ബസ് സ്റ്റോപ്പ്. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ശാന്തിനഗറില്‍ നിന്ന് ഇടത് ഭാഗത്ത് കൂടി പൈക്ക-മുള്ളേരിയ റോഡിലൂടെ യാത്ര ചെയ്താലും സ്‌കൂളിലെത്താം. പതിമൂന്നാം മൈല്‍, കര്‍മംതോടി എന്നിവിടങ്ങളില്‍ നിന്ന് റോഡ് മാര്‍ഗവും പോകാം. ചെര്‍ക്കളയില്‍ നിന്ന് നെല്ലിക്കട്ട - പൈക്ക- മുള്ളേരിയ റൂട്ടില്‍ വന്നാലും കലോത്സവ നഗരിയിലെത്താം.


മികച്ച റിപ്പോര്‍ട്ടിങ്ങിനു അവാര്‍ഡ്


കാറഡുക്കയില്‍ നടക്കുന്ന കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓണ്‍ലൈന്‍, അച്ചടി മാധ്യമങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും.
 

എത്താന്‍ വൈകിയാല്‍ പുറത്ത്..


മത്സരത്തിന് ചെസ്റ്റ് നമ്പര്‍ വിളിച്ചാല്‍ മത്സരാര്‍ത്ഥികള്‍ എത്താന്‍ വെകുന്നത് ഇത്തവണ കര്‍ശനമായി തടയുമെന്ന് ഡി.ഡി.ഇ എന്‍.നന്ദികേശന്‍ പറഞ്ഞു. കൃത്യ സമയത്ത് എത്തിയില്ലെങ്കില്‍ അയോഗ്യരാക്കും. ജൂറിമാരെ നിയോഗിക്കുന്നത് അതീവ രഹസ്യമായാണ്. പുറത്തുനിന്നുള്ള ഒരിടപെടലും ഇക്കാര്യത്തില്‍ അനുവദിക്കില്ലെന്ന് ഡി.ഡി.ഇയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണനും പറഞ്ഞു.


കലവറ നിറയും..


നാട് മുഴുവന്‍ ശേഖരിച്ച ഭക്ഷ്യ വിഭവങ്ങള്‍ ചൊവ്വാഴ്ച്ച രാവിലെ പത്ത് മുതല്‍ പതിനൊന്നര വരെയുള്ള സമയങ്ങളില്‍ ഘോഷയാത്രകളായി കലവറയിലെത്തും. കോളിയടുക്കം, നെച്ചിപ്പടുപ്പ്, അടുക്കം, കര്‍മംതോടി, കൊട്ടംകുഴി, പതിമൂന്നാംമൈല്‍, എരിഞ്ചേരി, അടുക്കത്തൊട്ടി, മൂടാങ്കുളം എന്നിവിടങ്ങളില്‍ നിന്നാണ് പ്രാദേശിക സമിതികളുടെ നേതൃത്വത്തില്‍ കലവറ നിറയ്ക്കുക.

Post a Comment

0 Comments