തൃശൂര്‍: കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം കുറ്റുമുക്ക് പാടത്ത് ഉപേക്ഷിച്ച സംഭവത്തില്‍ സ്വര്‍ണ വ്യാപാരിയും കുടുംബവും അറസ്റ്റില്‍. തൃശ്ശൂര്‍ ഇക്കണ്ടവാരിയര്‍ റോഡില്‍ താമസിക്കുന്ന ദിലീപ് കുമാര്‍, ഭാര്യ ചിത്ര, മകന്‍ വിശാല്‍ എന്നിവരെയാണ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇവരുടെ വാഹനം ഇടിച്ചാണ് പാലക്കാട് സ്വദേശിയുടെ മരണം സംഭവിച്ചതെന്നും തുടര്‍ന്ന് സംഭവം മറച്ചുവെക്കാനായി പ്രതികള്‍ മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പാലക്കാട് കൊല്ലങ്കോട് സ്വദേശി രവിയെയാണ് ഞായറാഴ്ച രാവിലെ കുറ്റുമുക്ക് പാടശേഖരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വയറിന് പരിക്കേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുവന്നനിലയിലായിരുന്നു മൃതദേഹം. എന്നാല്‍ മരിച്ചയാളെ ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലങ്കോട് സ്വദേശി രവിയാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.
പാടത്തുനിന്ന് കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് വാഹനമിടിച്ചു മരിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന് സംഭവം നടന്ന രാത്രി കുറ്റുമുക്ക് പാടത്തിന് സമീപത്തേക്ക് വന്ന കാറുകൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു തിരിച്ചറിഞ്ഞു. കാറുടമകളെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് വിശാൽ കുറ്റം സമ്മതിച്ചത്. മദ്യലഹരിയില്‍ വഴിയോരത്ത് കിടന്നിരുന്ന രവിയെ താന്‍ കണ്ടിരുന്നില്ലെന്നാണ് വിശാല്‍ പോലീസിന് നല്‍കിയ മൊഴി. കാര്‍ കയറിയറങ്ങി രവി മരിച്ചതോടെ മൃതദേഹം കാറില്‍ കയറ്റി പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.
0 Comments