കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: 'വാട്ട്സ്ആപ്പിലും ഓൺലൈനിലുമുണ്ട്', മുഖ്യ പ്രതി രതീശൻ ഇപ്പോഴും കാണാമറയത്ത് തന്നെ

LATEST UPDATES

6/recent/ticker-posts

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: 'വാട്ട്സ്ആപ്പിലും ഓൺലൈനിലുമുണ്ട്', മുഖ്യ പ്രതി രതീശൻ ഇപ്പോഴും കാണാമറയത്ത് തന്നെ



കാഞ്ഞങ്ങാട്: കാസര്‍കോട് കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സൊസൈറ്റിയിലെ തട്ടിപ്പില്‍ പ്രധാന പ്രതിയെ പിടികൂടാനാവാതെ അന്വേഷണ സംഘം. മുഖ്യ പ്രതി രതീശനെ പിടികൂടാനായി പുതിയൊരു സംഘത്തെ കൂടി ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ പൊലീസ് കേസെടുത്തത് ഈ മാസം 13 ന് ആണ്. ബാങ്ക് സെക്രട്ടറി കര്‍മ്മംതൊടി സ്വദേശി കെ. രതീശന്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.


ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസ് അന്വേഷിക്കുന്നത് ജില്ലാ ക്രൈംബ്രാ‍ഞ്ചാണ്. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും മുഖ്യപ്രതി രതീശനെ പിടികൂടാൻ അന്വേഷണ സംഘത്തിന് ആയിട്ടില്ല. കര്‍ണാടകയിലും തമിഴ്നാട്ടിലും അന്വേഷണം തുടരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ വിശദീകരണം. രതീശനെ പിടികൂടാനായി ബേക്കല്‍ ഡിവൈഎസ്പി, ജയന്‍ ഡൊമിനിക്കിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെ നിയോഗിച്ചിരിക്കുകയാണിപ്പോള്‍.



ഒളിവിലുള്ള മുഖ്യപ്രതി പലപ്പോഴായി വാട്സ്ആപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ബന്ധുക്കളേയും സുഹൃത്തുക്കളേയും ബന്ധപ്പെടുന്നുണ്ട്. എന്നിട്ടും പ്രതിയെ പിടികൂടാത്തത് രാഷ്ടീയ ബന്ധം മൂലമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.  അടുത്തിടെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഇയാളുടെ മൂന്ന് പങ്കാളികളെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനിൽ കുമാർ (55), പറക്ലായി ഏഴാംമൈൽ സ്വദേശി ഗഫൂർ (26), ബേക്കൽ മൗവ്വൽ സ്വദേശി ബഷീർ (60) എന്നിവരാണ് അറസ്റ്റിലായത്.  രതീശന്‍ സൊസൈറ്റിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം നേരത്തെ അറസ്റ്റിലായ അനില്‍കുമാര്‍, ഗഫൂര‍്, ബഷീര്‍ എന്നിവരുടെ സഹായത്തോടെ പണയം വച്ചിരുന്നു. ഇതില്‍ 185 പവന്‍ അന്വേഷണ സംഘം വിവിധ ബാങ്കുകളില്‍ നിന്ന് തിരിച്ച് പിടിച്ചിട്ടുണ്ട്.

Post a Comment

0 Comments