കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ യുവാവ്, നഷ്‌ടമായത് 25 ലക്ഷം; അന്വേഷണം ആരംഭിച്ച് പൊലീസ്

കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ യുവാവ്, നഷ്‌ടമായത് 25 ലക്ഷം; അന്വേഷണം ആരംഭിച്ച് പൊലീസ്



കോഴിക്കോട്: യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് എലത്തൂർ കാട്ടിലപ്പീടികയിൽ കാറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്‍റെ മുഖത്തടക്കം ദേഹത്തും മുളക് പൊടി വിതറിയ നിലയിലാണ് ഉണ്ടായിരുന്നത്. കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു.


കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നുമാണ് യുവാവ് പറയുന്നത്. സ്വകാര്യ എടിഎമ്മിൽ നിറയ്ക്കാനുള്ള പണമാണ് നഷ്‌ടമായതെന്നും യുവാവ് പറഞ്ഞു. കൊയിലാണ്ടി പൊലീസ് യുവാവിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

എലത്തൂർ കാട്ടിലപ്പീടികയിൽ ഇന്ന് (ഒക്‌ടോബർ 19) വൈകീട്ട് നാല് മണിയോടെയാണ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിനെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയെ കുറിച്ച് അറിയുന്നത്. ഫെഡറല്‍ ബാങ്ക് എടിഎമ്മില്‍ പണം റീഫില്‍ ചെയ്യുന്ന ചുമതലയുള്ളയാളാണ് താന്‍ എന്നാണ് സുഹൈൽ പറഞ്ഞത്.


രാവിലെ 11 മണിയോടെ കൊയിലാണ്ടിയിലെ എടിഎമ്മില്‍ നിന്നും പണമെടുത്ത് കുരുടിമുക്കിലേക്ക് പോകവേ വഴിയില്‍ വെച്ച് ഒരു സ്ത്രീ വാഹനത്തിന് മുന്നില്‍പ്പെട്ടു. ഇവരെ തട്ടി എന്ന് കരുതി വാഹനം നിര്‍ത്തി പുറത്തിറങ്ങിയ തന്നെ പര്‍ദ്ദ ധരിച്ചെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്ന് യുവാവ് പറഞ്ഞു. 25 ലക്ഷം രൂപ നഷ്‌ടപ്പെട്ടെന്നും യുവാവ് മൊഴി നൽകിയിട്ടുണ്ട്.


തലയ്ക്കടിയേറ്റ് ബോധമറ്റ നിലയിലായിരുന്നു താനെന്നും ബോധം വന്നപ്പോഴാണ് കാട്ടിലപ്പീടികയില്‍ എത്തിയ വിവരം അറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. കൊയിലാണ്ടി പൊലീസ്, ബാങ്ക് എടിഎം എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തി വരികയാണ്.

Post a Comment

0 Comments