കല്ല്യോട്ട് ഇരട്ടക്കൊല കേസില്‍ ശിക്ഷ വിധിച്ച് സി ബി ഐ പ്രത്യേക കോടതി; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കല്ല്യോട്ട് ഇരട്ടക്കൊല കേസില്‍ ശിക്ഷ വിധിച്ച് സി ബി ഐ പ്രത്യേക കോടതി; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം



 കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ നാലു പേർക്ക് അഞ്ചു വർഷം തടവും ശിക്ഷ വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്.

ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ.പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താംപ്രതി ടി. രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ.സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. ഇവർക്കെതിരെ കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണു ചുമത്തിയിരുന്നത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് 1 മുതൽ 8 വരെ പ്രതികൾ.

ഗൂഢാലോചന കേസ് കൂടി തെളിഞ്ഞതിനാലാണ് 10, 15 പ്രതികൾക്കും സിബിഐ പ്രത്യേക കോടതി ജഡ്ജി എൻ.ശേഷാദ്രിനാഥൻ ഇരട്ട ജീവപര്യന്തം വിധിച്ചത്. 14–ാം പ്രതി കെ. മണികണ്ഠൻ, 20–ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി (രാഘവൻനായർ), 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവർക്ക് 5 വർഷം തടവ്. തെളിവു നശിപ്പിക്കലും പ്രതികളെ സഹായിക്കലുമാണ് ഇവർക്കെതിരായ കുറ്റങ്ങൾ. വിചാരണ നേരിട്ട 10 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരുന്നു. വിചാരണ നേരിട്ട എല്ലാവരും സിപിഎം പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ്. 2019 ഫെബ്രുവരി 17 നു രാത്രി 7.45നായിരുന്നു കൊലപാതകം.

Post a Comment

0 Comments