ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 2 വര്‍ഷം റിമാണ്ടില്‍ കഴിഞ്ഞ് ഭര്‍ത്താവ്; മരിച്ച ഭാര്യ തിരിച്ചെത്തി

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 2 വര്‍ഷം റിമാണ്ടില്‍ കഴിഞ്ഞ് ഭര്‍ത്താവ്; മരിച്ച ഭാര്യ തിരിച്ചെത്തി




മൈസൂരു: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രണ്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞു. കേസിന്റെ വിചാരണ കോടതിയില്‍ തുടങ്ങാനിരിക്കെ കഴിഞ്ഞ ദിവസം ഭാര്യ തിരിച്ചെത്തി കോടതിയില്‍ ഹാജരായി. ഇതോടെ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ കോടതി അന്വേഷണത്തിനുത്തരവിട്ടു.


കുടക് ജില്ലയിലെ കുശാല്‍ നഗര്‍ ബസവനഹള്ളിയിലെ സുരേഷിനെ ആണ് ഭാര്യ മല്ലിയെ കൊലപ്പെടുത്തിയെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി റിമാണ്ട് ചെയ്തതിനെ തുടര്‍ന്ന് ഈ കേസില്‍ ജാമ്യം പോലും ലഭിക്കാതെ സുരേഷ് ജയിലില്‍ കഴിയുകയാണ്. ഇതിനിടെയാണ് കൊല്ലപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ടിലുള്ള മല്ലി കഴിഞ്ഞ ദിവസം നാടകീയമായി തിരിച്ചെത്തിയത്.

ഭാര്യ മല്ലിയെ കാണാനില്ലെന്ന് കാണിച്ച് 2020ല്‍ സുരേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, പെരിയ പട്ടണയിലെ ബെട്ടഡാപുരയ്ക്ക് സമീപം ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയെന്ന് സംശയിച്ച് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.


ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി രണ്ട് വര്‍ഷത്തോളം ജയിലിലടച്ചു. പിന്നീട് സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് മല്ലി മൈസൂരു കോടതിയില്‍ നേരിട്ട് ഹാജരായത്. അന്വേഷണത്തില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ് ജി ഗുരുരാജ് സോമാക്കല്‍ രൂക്ഷമായാണ് പൊലീസിനെ വിമര്‍ശിച്ചത്.

കേസ് വീണ്ടും അന്വേഷണിച്ച് ഏപ്രില്‍ 17-നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൈസൂരു എസ്.പി എന്‍ വിഷ് ണുവര്‍ദ്ധന് കോടതി നിര്‍ദ്ദേശം നല്‍കി. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തിലെ ഗുരുതരമായ പിഴവ് കോടതി ഇപ്പോള്‍ ഗൗരവമായെടുത്തിരിക്കുകയാണ്.


സുരേഷ് ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കിലും, അന്വേഷണത്തിലെ പിഴവുകള്‍ കാരണം രണ്ടുവര്‍ഷക്കാലം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവെന്ന് ജഡ് ജി പറഞ്ഞു. കുറ്റപത്രം യഥാര്‍ത്ഥ സംഭവങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും പൊലീസ് ഗുരുതരമായ തെറ്റ് ചെയ്തുവെന്നും കോടതി വ്യക്തമാക്കി.

Post a Comment

0 Comments