പത്തനാപുരത്ത് മൃതദേഹങ്ങള്‍ കാണാതാകുന്നു; ദുര്‍മന്ത്രവാദം? സംസ്‌കരിച്ച മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍!!

പത്തനാപുരത്ത് മൃതദേഹങ്ങള്‍ കാണാതാകുന്നു; ദുര്‍മന്ത്രവാദം? സംസ്‌കരിച്ച മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍!!

കൊല്ലം: മൃതദേഹങ്ങള്‍ കാണാതാകുന്ന സംഭവം തുടര്‍ക്കഥയാകുന്നു. കൊല്ലം പത്തനാപുരത്ത് സംസ്‌കരിച്ച മൃതദേഹം പള്ളി സെമിത്തേരി പൊളിച്ച് കടത്തിക്കൊണ്ടുപോയി. കത്തിക്കരിഞ്ഞ മൃതദേഹം കെട്ടിടത്തിന് മുകളില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ദുരൂഹത വര്‍ധിപ്പിക്കുന്ന മറ്റൊരു സംഭവം.
കഴിഞ്ഞമാസം മരിച്ച കുഞ്ഞേലി എന്ന വൃദ്ധയുടെ മൃതദേഹമാണ് കടത്തിയത്. പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ സെമിത്തേരി പൊളിച്ചാണ് മൃതദേഹം കടത്തിക്കൊണ്ടുപോയത്. പിന്നീട് മൃതദേഹം മറ്റൊരിടത്ത് നിന്നു കണ്ടെത്തി.
കുഞ്ഞേലി എന്ന വയോധിക കഴിഞ്ഞമാസമാണ് മരിച്ചത്. ഉടനെ സംസ്‌കാരവും കഴിഞ്ഞു. എന്നാല്‍ ഞായറാഴ്ച പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികളാണ് മൃതദേഹം എടുത്തുകൊണ്ടുപോയ കാര്യം ശ്രദ്ധിച്ചത്. ഇവര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.കുഞ്ഞേലിയുടെ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു. കഴിഞ്ഞാഴ്ച കെട്ടിടത്തിന് മുകളില്‍ ഒരു മൃതദേഹം കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
മനുഷ്യ ശരീരം കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായാണോ സംസ്‌കരിച്ച മൃതദേഹങ്ങള്‍ കാണാതാകുന്നത് എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച കെട്ടിടത്തിന് മുകളില്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരുന്നു. അത് പുരുഷന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്.

ഇപ്പോള്‍ സെമിത്തേരിയില്‍ നിന്നു കടത്തിയ മൃതദേഹം സ്ത്രീയുടേതാണ്. തുടര്‍ച്ചയായി ഇത്തരത്തില്‍ ദുരൂഹ സംഭവങ്ങള്‍ ഉണ്ടാകുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ആഭിചാര ക്രിയയുടെ ഭാഗമാണിതെന്നാണ് പോലീസ് നിഗമനം

മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം പുരോഗമിക്കവെയാണ് പോലീസിന് പുതിയ വിവരം ലഭിച്ചത്. മൃതദേഹം കത്തിച്ച സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഇതു കൊലപാതകമല്ല എന്ന് സ്ഥിരീകരിച്ചിരുന്നു. മറ്റെവിടെയെങ്കിലും മരിച്ച വ്യക്തിയുടെ മൃതദേഹം കെട്ടിടത്തില്‍ കൊണ്ടുവന്നു കത്തിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്.

കൊലപാതക സാധ്യത ഇല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രവാദത്തിന്റെ കളികള്‍ നടന്നിട്ടുണ്ടോ എന്ന് പോലീസ് സംശയിച്ചത്. തുടര്‍ന്ന് എല്ലാ പള്ളികളോടും അവരുടെ സെമിത്തേരികള്‍ പരിശോധിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് തലവൂരില്‍ നിന്നു പുതിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

തിരുവനന്തപുരത്തെ നന്തന്‍കോട്ടെ ഒരു കുടംബം ക്രൂരമായി കൊല ചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ് സാത്താന്‍ സേവ. നിഗൂഢ സംഘങ്ങളായ സാത്താന്‍ സേവക്കാര്‍ കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്ന പുതിയ പ്രാര്‍ഥനകള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. മൃതദേഹങ്ങള്‍ വച്ചുള്ള പ്രാര്‍ഥനയും മറ്റും ഇത്തരം സംഘങ്ങളുടെ ചില മന്ത്ര വഴികളാണ്.

കൊച്ചിയില്‍ ആയിരം കന്യകമാരെ പൂര്‍ണ നഗ്‌നരാക്കി പ്രത്യേക പ്രാര്‍ഥന നടത്താനാണ് സാത്താന്‍ സേവക്കാരുടെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയെന്നുമാണ് വിവരം. സംസ്ഥാനത്തെ സാത്താന്‍ സേവ വിശ്വാസികളെ ഒന്നിച്ച് ചേര്‍ത്ത് കൂട്ട പ്രാര്‍ഥന നടത്താനാണ് നീക്കം. കൊച്ചിയിലെ രഹസ്യ ദ്വീപില്‍ വച്ച് പ്രത്യേക രീതിയിലുള്ള പ്രാര്‍ഥന നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.

കൊച്ചി കേന്ദ്രീകരിച്ച് സാത്താന്‍സേവക്കാരുടെ ആഭിചാര ക്രിയകള്‍ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ സാത്താന്‍ സേവ കേരളത്തില്‍ ഏറെ ചര്‍ച്ചയായതാണ്. കോഴിക്കോട്ടും കൊച്ചിയിലും ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തും സാത്താന്‍ സേവ സംഘങ്ങള്‍ സജീവമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നന്തന്‍കോട് കൂട്ടക്കൊല നടത്തിയ കേഡല്‍ ജീന്‍സണ്‍ പോലീസിനോട് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു.

നഗരങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സാത്താന്‍സേവ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭയാനകവും വിചിത്രവുമാണ് ഇവരുടെ ആചാര രീതികള്‍. കൊച്ചിയില്‍ ജൂലൈയില്‍ നടക്കുന്ന സാത്താന്‍സേവയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നാണ് വിവരം. ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യകമാരുടെ രക്തം വീഴ്ത്തിയുള്ള പ്രത്യേക പൂജകള്‍ നടത്താനാണ് സംഘത്തിന്റെ തീരുമാനമത്രെ. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട്.

Post a Comment

0 Comments