ദുബായ്: വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. ഇനി മുതല്‍ പഴയ നിരക്ക് പ്രബല്യത്തിലാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
നേരത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെടുന്ന മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുകയായിരുന്നു പതിവ്. എന്നാല്‍ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനാകില്ലെന്ന നിലപാടിലായിരുന്നു എയര്‍ ഇന്ത്യ.
പുതിയ തീരുമാനം പിന്‍വലിച്ചെങ്കിലും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പഴയ നിരക്ക് നല്‍കേണ്ടി വരും. സൗജന്യ നിരക്ക് ഒവിവാക്കിയതിനെതിരെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മരിച്ച വ്യക്തിയുടെ സാമ്പത്തിക സാഹചര്യം മോശമാണെന്ന് ബോധ്യമായാല്‍ സാധാരണയായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സൗജന്യമായി മൃതദേഹം കയറ്റി വിടണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യയ്ക്ക് അപേക്ഷ നല്‍കും. എന്നാല്‍ ഈ പതിവ് നഷ്ടക്കണക്ക് നിരത്തി എയര്‍ ഇന്ത്യ നിര്‍ത്തലാക്കുകയായിരുന്നു.
പുതുക്കിയ നിരക്കനുസരിച്ച് ഒരു മൃതദേഹത്തിനെ ഒന്നര ലക്ഷം രൂപവരെ ടിക്കറ്റിനത്തില്‍ ചെലവാക്കേണ്ടി വരുമായിരുന്നു. ശവപ്പെട്ടിക്ക് 1800 ദിര്‍ഹം, എംബാമിംഗിന് 1100, ആംബുലന്‍സ് വാടക 220, ഡെത്ത് സര്‍ട്ടിഫിക്കേറ്റിന് 65, കാര്‍ഗോ 4000 ദിര്‍ഹം എന്നിങ്ങനെയാണ് കണക്ക്. ആകെ കൂടി 7,185 ദിര്‍ഹം അടയ്ക്കണം. മൃതദേഹത്തെ അനുമഗിക്കുന്നയാളുടെ ടിക്കറ്റും ഈ ചെലവില്‍ ഉള്‍പ്പെടുത്തും.
കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എയര്‍ ഇന്ത്യ മൃതദേഹത്തിന് കിലോയ്ക്ക് 30 ദിര്‍ഹം ഈടാക്കുമ്പോള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പതിനേഴ് ദിര്‍ഹമാണ് ഈടാക്കിയിരുന്നത്.
അതേസമയം ബംഗ്ലാദേശ് പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്. ഈ മാസം 20 മുതലാണ് തുക ഇരട്ടിയാക്കി എയര്‍ ഇന്ത്യ ഉത്തരവിറക്കിയത്.
0 Comments