വ്യാഴാഴ്‌ച, ജൂൺ 13, 2019
കൊടുങ്ങല്ലൂർ: വീട് രജിസ്റ്റർ ചെയ്യണമെങ്കിൽ വീട്ടു വളപ്പിൽ രണ്ട് മരങ്ങളെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി. രണ്ട് മരങ്ങൾ പോലുമില്ലാത്ത വീടുകൾ ഇനി രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നാണ് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്. പുതുതായി നിർമ്മിക്കുന്ന വീടുകളിലും കെട്ടിടങ്ങളിലുമാണ് ഈ നിയമം നിലവിൽ വരിക.

1500 സ്ക്വയർ ഫീറ്റിലോ, എട്ട് സെൻ്റിലോ നിർമ്മിക്കപ്പെടുന്ന വീടുകളിലാണ് ഈ നിയമം ബാധകമാവുക. വൃക്ഷങ്ങൾ നട്ട് അവയെ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പിച്ചാൽ മാത്രമേ വീടിനു രജിസ്ട്രേഷൻ നൽകാൻ മുനിസിപ്പാലിറ്റി തയ്യാറാവൂ. ഇത്തരത്തിലൊരു നിയമം കൊണ്ടുവരാൻ കുറച്ചു കാലമായി തങ്ങള്‍ ആലോചിക്കുകയായിരുന്നുവെന്നും ഒടുവിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി നിയമത്തോട് അനുബന്ധിച്ച് പുതിയ നിയമം കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നുവെന്നും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാൻ കെ ആര്‍ ജൈത്രൻ പറഞ്ഞു. വായുമലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പുതിയ മാനദണ്ഡം കൊണ്ടുവരുന്നത്. രണ്ട് ഘട്ടങ്ങളായി പദ്ധതി നടപ്പിൽ വരുത്താനാണ് നഗരസഭ പദ്ധതിയിടുന്നത്.

കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷയുമായി പൊതുജനങ്ങള്‍ നഗരസഭാ ഓഫീസിലെത്തുമ്പോള്‍ കെട്ടിടത്തിന്‍റെ പ്ലാൻ ആവശ്യപ്പെടും. മരം നടാൻ ഉദ്ദേശിക്കുന്ന ഭാഗവും പ്ലാനിൽ രേഖപ്പെടുത്തിയിരിക്കണം. അടുത്ത ഘട്ടത്തിൽ കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായ ശേഷം നഗരസഭാ ഉദ്യോഗസ്ഥര്‍ കെട്ടിടം സന്ദര്‍ശിക്കും. അപ്പോള്‍ മരം നട്ടിരിക്കുന്നത് പ്ലോട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്തു തന്നെയാണെന്ന് ഉറപ്പു വരുത്തുമെന്നും ചെയര്‍മാൻ പറഞ്ഞു.

അതേസമയം, വലുപ്പം കുറഞ്ഞ കെട്ടിടങ്ങള്‍ക്കും ചെറിയ പ്ലോട്ടുകള്‍ക്കും മരങ്ങളും ചെറിയ കുറ്റിച്ചെടികളും നടാനുള്ള മറ്റു നിര്‍ദ്ദേശങ്ങളും നഗരസഭ നല്‍കും. നഗരസഭയുടെ സാമ്പത്തിക സഹായത്തോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 1140 വീടുകളുടെ നിര്‍മാണം നിലവിൽ നടക്കുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ മരത്തൈകള്‍ സൗജന്യമായി നല്‍കുമെന്നും നഗരസഭാ ചെയര്‍മാൻ അറിയിച്ചു.

നഗരസഭയുടെ പുതിയ തീരുമാനത്തിന് കൗൺസിൽ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണയുണ്ട്. എന്നാൽ പുതിയ തീരുമാനത്തിനെതിരെ ആരെങ്കിലും കോടതിയെ സമീപിക്കുമോ എന്നത് കാത്തിരുന്നു കാണണം. ഈ സംശയം മുന്നിൽക്കണ്ട് തങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് ചെയര്‍മാൻ പറഞ്ഞു. കൊടുങ്ങല്ലൂര്‍ നഗരസഭയുടെ നിര്‍ദ്ദേശം കെട്ടിട നിര്‍മാണ നിയമത്തിൽ ഭേദഗതിയായി ഉള്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിനോട് അപേക്ഷിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിൽ നിന്ന് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ