ദോഷങ്ങളകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങള്‍ വീടുകളില്‍

ദോഷങ്ങളകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങള്‍ വീടുകളില്‍

കാസര്‍കോട് : ദോഷങ്ങള്‍ അകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങള്‍ വീടുകളില്‍ എത്തിത്തുടങ്ങി. രാമായണ ശീലുകള്‍ക്കൊപ്പം ഇനി ചെണ്ടയുടെ താളവും വീടുകളില്‍ ഭക്തിനിറയ്ക്കും. ആടിയും വേടനും ഗളിഞ്ചനും മാരിത്തെയ്യങ്ങളും ഇനി വീട്ടുമുറ്റങ്ങളില്‍ ചുവടുവെച്ചാടും. പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുന്നതിനു മുമ്പ് വറുതിയുടെ മാസമായ കര്‍ക്കിടകത്തിലെ ദോഷങ്ങള്‍ ഇതോടെ അകലുമെന്നാണ് വിശ്വാസം.

കുഞ്ഞുമുടിയും ചോപ്പും കൈമണിയും കിലുക്കി ഗ്രാമവീഥികളിലും വീടുവീടാന്തരങ്ങളിലും കര്‍ക്കിടകക്കോലങ്ങള്‍ കയറിയിറങ്ങും. കുഞ്ഞോലക്കുട ചൂടി ആടിയും അമ്പും വില്ലുമണിഞ്ഞ് വേടനുമാണ് വീടുകളിലെത്തുന്നത്. ഓലക്കുട ചൂടി പാടവരമ്പിലൂടെ നടന്നുവരുന്ന കുട്ടിത്തെയ്യങ്ങളെയും ചെണ്ടക്കാരനെയും ഗുരുസി ഉഴിഞ്ഞാണ് സ്വീകരിക്കുന്നത്. സന്ധ്യക്ക് മുമ്പ് വേഷമഴിക്കണം. ഉത്തരകേരളത്തിലെ വേലന്‍, പുലയന്‍, വണ്ണാന്‍, മലയര്‍, നളിക്കദായര്‍, മാവിലര്‍ തുടങ്ങിയ സമുദായക്കാരാണ് കര്‍ക്കടക കോലങ്ങളുമായി യാത്രപോകുന്നത്. അരി, പണം, തേങ്ങ മുതലായവയാണ് കോലക്കാരന് പ്രതിഫലമായി കിട്ടുക..

Post a Comment

0 Comments