തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. വടക്കന്‍ ജില്ലകളിലും ഇടുക്കി ജില്ലയടക്കം മലയോര മേഖലയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ജനജീവിതം തന്നെ ദുസ്സഹമാക്കിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഏകോപിപ്പിക്കാനും മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തത്.
കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മൂന്നാറിലും നിലമ്പൂരിലും എന്‍ഡിആര്‍എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ തന്നെ സജീവമാണ്. പത്ത് യൂണിറ്റിനെ കൂടി സംസ്ഥാന വ്യാപകമായി വിന്യസിക്കാനാണ് തീരുമാനം. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം കൊല്ലം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.
എന്നാല്‍ നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അണക്കെട്ടുകളിലെ ജലനിരപ്പില്‍ ആശങ്ക വേണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. നിലവില്‍ പ്രധാന അഞ്ച് അണക്കെട്ടിലും സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമെ വെള്ളമുള്ളു. അതുകൊണ്ട് തന്നെ ഈ മഴക്കൊന്നും അണക്കെട്ട് നിറഞ്ഞ് കവിയുന്ന സാഹചര്യം ഉണ്ടാകില്ലെന്നാണ് കെഎസ്ഇബി പറയുന്നത്.
0 Comments