ഭൂമിയുടെ ശ്വാസകോശം എന്നു വിശേഷിപ്പിക്കപ്പെടുന്ന ആമസോൺ മഴക്കാടുകൾ കത്തിയമരുകയാണ്. ദിവസങ്ങൾക്കു മുൻപ് പടർന്നു പിടിച്ച കാട്ടുതീ ആമസോണിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങൾക്കിടെ ഉണ്ടായ ഏറ്റവും തീവ്രമായ കാട്ടുതീയാണിത്. ആവാസ വ്യവസ്ഥ തകിടം മറിയ്ക്കുന്നു എന്നതിനൊപ്പം ഭൂമിയിലെ ഓക്സിജൻ്റെ അളവിനെപ്പോലും സരമായി ബാധിച്ചേക്കാവുന്ന ഒരു സംഗതിയാണിത്.
ഈ വർഷം മാത്രം ഇതുവരെ ചെറുതും വലുതുമായ 74000 തീപ്പിടുത്തങ്ങളാണ് ആമസോണിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ആകെയുണ്ടായത് 4000 എണ്ണം മാത്രമായിരുന്നു. ഇക്കൊല്ലത്തെ 10000ഓളം തീപ്പിടുത്തങ്ങൾ കഴിഞ്ഞ ആഴ്ചകളിലാണുണ്ടായത്. ഈ തീപ്പിടുത്തങ്ങളിൽ ചിലതിനു പിന്നിൽ കച്ചവടക്കാരും മരംവെട്ടുകാരുമാണ്. ഒരു നിശ്ചിത സ്ഥലപരിധി അഗ്നിക്കിരയാക്കാനാണ് അവർ തീരുമാനിക്കുന്നതെങ്കിലും തീ ആളിപ്പടർന്ന് നിയന്ത്രണാതീതമായിത്തീരുകയാണ് പതിവ്.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണിലെ ജൈവവൈവിധ്യം ഭീഷണി നേരിടുന്നുണ്ട്. ആമസോണിലുണ്ടായ തീപ്പിടുത്തം 2790 കിലോമീറ്റർ അകലെയുള്ള സാവോ പോളോ നഗരത്തെപ്പോലും ഇരുട്ടിലാഴ്ത്തിയിരിക്കുകയാണ്. തീ പിടിച്ചുണ്ടായ പുകയും ചാരവും സാവോ പോളോയിൽ ഉയർന്നു നിൽക്കുന്ന ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. സാവോ പോളോയിൽ പെയ്യുന്ന മഴ പോലും കറുത്ത നിറം കലർന്നതാണ്.
0 Comments