വാഹന പരിശോധനയ്ക്കിടെ പരാക്രമം കാട്ടിയ യുവതിക്കെതിരെ കേസ്

വാഹന പരിശോധനയ്ക്കിടെ പരാക്രമം കാട്ടിയ യുവതിക്കെതിരെ കേസ്

നീലേശ്വരം : വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പരാക്രമം കാട്ടിയ യുവതിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
നീലേശ്വരം ചിറപ്പുറം സ്വദേശിനിയും പടന്നക്കാട് തോട്ടത്തിനു സമീപം താമസക്കാരിയുമായ ബിന്ദുവിനെതിരെയാണ് കേസ്. ഇന്നലെ രാവിലെയാണ് സംഭവം. സിഐ, എം.എ.മാത്യുവിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുന്നതിനിടെയാണ് ഹെല്‍മറ്റ് ധരിക്കാതെയും തലയും മുഖവും ഷാളു കൊണ്ട് മറച്ചും യുവതി സ്‌കൂട്ടര്‍ ഓടിച്ചെത്തിയത്.
പോലീസ് കൈകാണിച്ചതോടെ നിര്‍ത്താതെ ഓടിച്ചു പോയി. പോലീസും പിന്തുടര്‍ന്നു. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി അക്രമാസക്തയായി. പോലീസിനും സംഭവത്തില്‍ ഇടപെട്ട നാട്ടുകാര്‍ക്കും ഓട്ടോഡ്രൈവര്‍മാര്‍ക്കുമെതിരെ കയ്യേറ്റത്തിനും മുതിര്‍ന്നു.
പോലീസ് ഈ പരാക്രമങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. വനിതാ പോലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടി ഓടിച്ചതിനും രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കാത്തതിനുമാണു കേസ്. കലിയടങ്ങാതെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലെത്തിയ യുവതി നീലേശ്വരം സിഐക്കെതിരെ ഡിവൈഎസ്പി, പി.കെ.സുധാകരനു പരാതി നല്‍കുകയും ചെയ്തു. യുവതി ഇതിനു മുന്‍പും ഇത്തരം പുകിലുകളുണ്ടാക്കിയതായി പോലീസ് പറയുന്നു.

Post a Comment

0 Comments