കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി വേണം: മുഖ്യമന്ത്രി കേന്ദ്രത്തോട്

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി വേണം: മുഖ്യമന്ത്രി കേന്ദ്രത്തോട്



തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി വേണമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നു കൂടി ഹജ്ജ് യാത്രക്ക് അനുമതി ലഭിച്ചാല്‍ തമിഴ്‌നാടിനും കര്‍ണ്ണാടകയുടെ തെക്കന്‍ പ്രദേശത്തുള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി വേണമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നാണ് തീര്‍ത്ഥാടകര്‍ ഹജ്ജിന് പോകുന്നത്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നു കൂടി ഹജ്ജ് യാത്രക്ക് അനുമതി ലഭിച്ചാല്‍ തമിഴ്‌നാടിനും കര്‍ണ്ണാടകയുടെ തെക്കന്‍ പ്രദേശത്തുള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഈ വിഷയം കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദ്ദിപ് സിംഗ് പുരിയുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്.

അയ്യായിരത്തിലേറെ തീര്‍ത്ഥാടകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ വിഷയം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ജന്‍ വികാസ് പദ്ധതി പ്രകാരം കൂടുതല്‍ ഗുണഭോക്താക്കളെയും കൂടുതല്‍ പ്രദേശത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളം ഇത് പരമാവധി പ്രയോജന പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. മുന്‍ കാലങ്ങളില്‍ മലപ്പുറം ജില്ലയെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. പുതിയ പദ്ധതി പ്രകാരം ഇത് കേരളത്തിലെ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള പദ്ധതി നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 31നകം സമര്‍പ്പിക്കണം.

Post a Comment

0 Comments