കൂടത്തായി: എല്ലാ മരണങ്ങളും വിഷം ഉള്ളില്‍ച്ചെന്ന്; റോയിയുടെ സഹോദരിയെ വധിക്കാനും ശ്രമം

കൂടത്തായി: എല്ലാ മരണങ്ങളും വിഷം ഉള്ളില്‍ച്ചെന്ന്; റോയിയുടെ സഹോദരിയെ വധിക്കാനും ശ്രമം






കോഴിക്കോട് കൂടത്തായിയില്‍ ആറ് പേരും മരിച്ചത് വിഷം ഉള്ളില്‍ ചെന്ന്. റോയിയുടെ മരണം സയനൈഡ് അകത്തുചെന്നാണെന്ന് നേരത്തേ വ്യക്തമായിരുന്നു. റോയിയുടെ സഹോദരിയെ വധിക്കാനും ശ്രമം നടന്നു എന്നുള്ളതാണ് ഏറ്റവും പുതിയ വിവരം. അതേസമയം, ജോളി കുറ്റംസമ്മതിച്ചതായാണ് വിവരം. ജോളിയുടെ അറസ്റ്റ് ഇന്ന് വൈകിട്ടോടെ ഉണ്ടാകും.

ഇന്ന് രാവിലെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ജോളിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ജോളിയെ കൂടാതെ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയ, പിതാവ് സ്‌കറിയ, സയനൈഡ് എത്തിച്ച ബന്ധു മാത്യു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കൂടത്തായിയില്‍ ഉദ്യോഗസ്ഥ ദമ്പതികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകള്‍ തുറന്ന് പരിശോധിച്ചിരുന്നു. നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ഇതിലൂടെ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ജോളിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്.

ജോളിയുടെ ഭര്‍ത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകള്‍ അല്‍ഫോണ്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു എന്നിവരാണ് പന്ത്രണ്ട് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടര്‍ന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബര്‍ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അല്‍ഫോണ്‍സ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടര്‍ന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിച്ചു. സിലിയുടെ ഭര്‍ത്താവ് ഷാജു സ്‌കറിയക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ച ജോളി അതിനായി ആറ് പേരേയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

Post a Comment

0 Comments