ഉന്നാവില്‍ വീണ്ടും ക്രൂരത; പീഡന പരാതി നല്‍കിയ യുവതിയെ കോടതിയിലേക്ക് പോകുംവഴി പ്രതികള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; പ്രതികള്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

ഉന്നാവില്‍ വീണ്ടും ക്രൂരത; പീഡന പരാതി നല്‍കിയ യുവതിയെ കോടതിയിലേക്ക് പോകുംവഴി പ്രതികള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; പ്രതികള്‍ അറസ്റ്റില്‍


ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ പരാതി നല്‍കിയതിന്റെ പേരില്‍ പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. കോടതിയിലേക്ക് പോകുംവഴി യുവതിയെ തീകൊളുത്തി കൊല്ലാന്‍ പ്രതികള്‍ ശ്രമിച്ചു. 80 ശതമാനത്തിനു മേല്‍ പൊള്ളലേറ്റ 23കാരി ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലാണ്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികള്‍ ഒരാളും മറ്റു രണ്ടു പേരും ചേര്‍ന്നാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് അഞ്ചു പേര്‍ തന്നെ മൂന്നു മാസത്തോളം തടവിലാക്കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയത്. 2018ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.

കേസില്‍ അറസ്റ്റിലായ ഏക പ്രതി കഴിഞ്ഞയിടെ ജാമ്യത്തിലിറങ്ങിയിരുന്നു. ഇയാള്‍ പ്രതികളായ സുഹൃത്തുക്കളുമായി ചേര്‍ന്നാണ് പെണ്‍കുട്ടിയെ വധിക്കാന്‍ ശ്രമിച്ചത്. ഇന്ന് കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടി കോടതിയിലേക്ക് പോയത്.

നേരത്തെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ ബലാത്സംഗ പരാതി നല്‍കിയ ഉന്നാവിലെ പെണ്‍കുട്ടിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഈ വര്‍ഷമാണ്. 2017 ജൂണ്‍ നാലിനാണ് 17കാരിയെ എം.എല്‍.എയും കൂട്ടരും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പരാതി നല്‍കിയതിന് കുടുംബത്തിനു മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാവുകയും പെണ്‍കുട്ടിയുടെ പിതാവിനെ മറ്റൊരു കേസില്‍ കുടുക്കി പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടിയുടെ അമ്മാവനെ മറ്റൊരു കേസില്‍ കുടുക്കി ജയിലിലടച്ചു. ഇദ്ദേഹത്തെ കാണാന്‍ പോകുന്നതിനിടെ 2019 ജൂലായ് 28ന് പെണ്‍കുട്ടിയും കുടുംവും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ച് രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി സുപ്രീം കോടതിക്ക് പരാതി അയച്ചെങ്കിലും അത് കോടതിയുടെ പരിഗണനയില്‍ വന്നിരുന്നില്ല. ഈ വിഷയം അറിഞ്ഞതോടെ ചീഫ് ജസ്റ്റീസായിരുന്ന രഞ്ജന്‍ ഗൊഗോയ് വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

കേസിന്റെ വിചാരണയും ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു. ഉന്നാവിലേക്ക് പോകാന്‍ ഭയക്കുന്ന പെണ്‍കുട്ടി ഇപ്പോഴും ഡല്‍ഹിയില്‍ സുരക്ഷാസേനയുടെ കാവലിലാണ് കഴിയുന്നത്.

ഹൈദരാബാദില്‍ വനിതാ മൃഗഡോക്ടറെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ചുട്ടുകൊന്നതിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം മുക്തമാകുന്നതിന് മുന്‍പാണ് ഉത്തര്‍പ്രദേശിലും സമാനമായ സംഭവം നടക്കുന്നത്.

Post a Comment

0 Comments