കേരളത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കയാത്ര പ്രതിസന്ധിയിൽ. സംസ്ഥാനത്ത് നിന്നും ഇന്ന് പുറപ്പടേണ്ട നാല് ട്രെയിനുകൾ റദ്ദാക്കി. നാട്ടിൽ തിരിച്ചെത്തുന്ന മുഴുവൻ ആളുകളെയും സ്വീകരിക്കാൻ അതത് സംസ്ഥാനങ്ങൾ അസൗകര്യം അറിയിച്ച സാഹചര്യത്തിലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.
കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും ബിഹാറിലേക്കുള്ള നാല് ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. നാല് ട്രെയിനുകളിലുമായി ഏകദേശം 4800 ഇതര സംസ്ഥാന തൊഴിലാളികൾ ആണ് ഇന്ന് മടക്കയാത്രക്ക് വേണ്ടി ഒരുങ്ങിയിരുന്നു. മടങ്ങുന്നവർക്ക് വേണ്ടി മെഡിക്കൽ പരിശോധനയടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി സർവസജ്ജമായിരുന്നു ജില്ലാ ഭരണകൂടങ്ങളും. അവസാന ഘട്ടത്തിൽ ബിഹാർ ഭരണകൂടം അനുമതി നിഷേധിച്ചതോടെ ട്രെയിനുകൾ റദ്ദക്കുകയായിരുന്നു.
തിരിച്ചെത്തുന്നവരെ മുഴുവൻ നിരീക്ഷണത്തിലാക്കാൻ ബീഹാറും ബംഗാളും വലിയ വെല്ലുവിളി നേരിടന്നതാണ് തീരുമാനത്തിന് പിന്നിലെന്നാണ് അനുമാനം. ഇതിന് പരിഹാരം കാണാനായാൽ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വൈകാതെ സ്വന്തം നാട്ടിൽ തിരിച്ചെത്താം.