ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. ഇതിനായി തയാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാൽ വിമാനങ്ങളും നാവികസേന കപ്പലുകളും തയാറാകാനാണ് അറിയിപ്പ്. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു. മടക്കത്തിനായ് നിലവിൽ ഗൾഫ് രാജ്യങ്ങളിൽ റജിസട്രേഷൻ നടപടികൾ ആരംഭിച്ചു.
വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന ഉണ്ടാകും. യാത്രക്കാർ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം. വിമാനത്താവളങ്ങളിൽ എത്തി മറ്റു പ്രദേശങ്ങളിലേക്ക് പോകാനുള്ള ക്രമീകരണങ്ങൾ ആരോഗ്യ സേതു ആപ് വഴിയാകും. നാട്ടിലെത്തിയാൽ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നും അറിയിച്ചു. ക്വാറന്റീൻ കഴിയുമ്പോൾ കോവിഡ് പരിശോധന നടത്തും. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർക്കു മാത്രമാണ് അനുമതി.