ചട്ടഞ്ചാൽ: ഓൺലൈൻ അധ്യയനം തുടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും സ്വന്തമായി വീട്ടിൽ ടി വി ഇല്ലാത്ത വിഷമം രാവുണ്ണിക്ക് മാറി. ഇന്ന് ഉച്ചയോടെ ചിത്താരിയിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ 'ജന്തർ സ്ട്രീറ്റ്' ആണ് രാവുണ്ണിക്ക് പഠനത്തിനായി ടി വി കൈമാറിയത്. ബ്രദേഴ്‌സ് കൊളവയൽ ഡിഷ് സൗകര്യവും ഒരുക്കി.
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥിയായ പാദൂർ എസ് സി കോളനിയിലെ പരേതനായ മാധവന്റെയും കമലയുടെയും മകനാണ് എം. രാവുണ്ണി. കൊറോണയുടെ സാഹചര്യത്തിൽ ഓൺലൈൻ അധ്യയനം തുടങ്ങിയപ്പോൾ ഏട്ടന്റെ മൊബൈൽ ആശ്രയിച്ചായിരുന്നു രാവുണ്ണി ക്ലാസുകൾ കണ്ടത്. എന്നാൽ ഏട്ടന്റെ മൊബൈൽ വെള്ളത്തിൽ വീണ് കേടായതോടെ അയൽവീട്ടിലെത്തിയാണ് പിന്നീട് പഠനം തുടർന്നത്. 4 വർഷം മുൻപ് അച്ഛൻ മരിച്ചതിനു ശേഷം അമ്മ കമലയാണ് ബീഡി തെറുത്തും തൊഴിലുറപ്പ് പണിക്ക് പോയും കുടുംബം നോക്കുന്നത്. നിർധനരായ ഈ കുടുംബത്തിൽ പണ്ട് മുതലേ ടി വി ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്ന ഫോണും നഷ്ടപ്പെട്ട് പഠനം വഴിമുട്ടിയ ഇവരുടെ സങ്കടവാർത്ത കേട്ടറിഞ്ഞ സാമൂഹ്യ പ്രവർത്തകൻ റിയാസ് അമലടുക്കമാണ് ജന്തർ സ്ട്രീറ്റിലെ ചെറുപ്പക്കാരോട് കാര്യം പറയുന്നത്.
തുടർന്ന് രണ്ടു ദിനം കൊണ്ട് ടി വി യും അനുബന്ധ സൗകര്യങ്ങളും വീട്ടിലെത്തി.
സെന്റർ ചിത്താരിയിലെ ജന്തർ സ്ട്രീറ്റ് കൂട്ടായ്മ അംഗങ്ങളായ നൗമാൻ, ഫായിസ്, നബീൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.